സംസ്ഥാനത്ത് മഴക്കെടുതിയില്‍ 55 പേര്‍ മരിച്ചതായി മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 55 പേര്‍ മരിച്ചതായി റവന്യുമന്ത്രി കെ. രാജന്‍. ദുരന്ത പ്രതികരണ മാര്‍ഗരേഖ എല്ലാ വകുപ്പുകള്‍ക്കും നല്‍കി. തുടര്‍ച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായെന്നും മന്ത്രി ആരോപിച്ചു.

കോട്ടയത്ത് ദുരന്തസമയത്ത് കേന്ദ്രം നല്‍കിയത് ഗ്രീന്‍ അലേര്‍ട്ട് മാത്രമാണ്. അതുകൊണ്ട് എന്‍ഡിആര്‍എഫ് സംഘത്തെ ഓറഞ്ച് അലേര്‍ട്ട് ഉള്ളയിടങ്ങളില്‍ വിന്യസിച്ചു. ഒക്ടോബര്‍ പതിനാറ് രാവിലെ പത്ത് വരെ എവിടേയും റെഡ് അലേര്‍ട്ട് നല്‍കിയിരുന്നില്ല. മോശം കാലാവസ്ഥ മൂലം വ്യോമ-നാവികസേന ഹെലികോപ്റ്ററുകള്‍ക്ക് എത്താനായില്ല. പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെ വിമര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ രംഗത്തെത്തി. ദുരന്തസമയത്ത് ചെയര്‍മാന്‍ വിദേശത്തായിരുന്നു. സര്‍ക്കാര്‍ പ്രളയ മാപ്പിംഗ് കൃത്യമായി നടത്തിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചു. കുസാറ്റിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും റെഡ് അലേര്‍ട്ട് കൊടുത്തത് ദുരന്തമുണ്ടായതിന് ശേഷമാണ്. ദുരിതാശ്വാസ നിധിയില്‍ വന്ന 12,836 കോടിയില്‍ ചെലവഴിച്ചത് 5,000 കോടി രൂപ മാത്രമാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News