മറയൂരില്‍ ജ്യോത്സ്യന്റെ കൊലപാതകം,രണ്ടുപേര്‍ അറസ്റ്റില്‍

മറയൂര്‍ : ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. എരുമേലി സ്വദേശിയും കൊല്ലപ്പെട്ട മാരിയപ്പന്റെ സുഹൃത്തുമാണ് അറസ്റ്റിലായത്. മറയൂര്‍ ബാബുനഗറില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന്‍ (70) ആണു കൊല്ലപ്പെട്ടത്. മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കില്‍കെട്ടിയ നിലയില്‍ ആണു മൃതദേഹം ഇന്നലെ രാവിലെ 6ന് കണ്ടെത്തിയത്.

കോണ്‍ഗ്രസ് പ്രാദേശിക നേതാവാണു ഉഷ തമ്പിദുരൈ. എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ വീട്ടില്‍ മിഥുന്‍(26), മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍(65) എന്നിവരാണ് അറസ്റ്റിലായത്. ജ്യോത്സ്യനായ മാരിയപ്പന്‍ തമിഴ്‌നാട്ടിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരില്‍ എത്തിയ മാരിയപ്പന്‍ വീട്ടിലേക്ക് പോകാതെ, പതിവു പോലെ സമീപത്തുള്ള സുഹൃത്ത് അന്‍പഴകന്റെ വീട്ടിലാണ് എത്തിയത്. ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു.രാത്രി ഒന്‍പതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു.

രാത്രി ഒരു മണിക്ക് ഉണര്‍ന്ന മിഥുന്‍, വീണ്ടും മദ്യപിക്കാന്‍ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാത്തതിന്റെ പേരില്‍ മാരിയപ്പനുമായി വഴക്കിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പന്‍ കൊലപ്പെട്ടത് എന്നാണു പൊലീസ് പറയുന്നത്.

കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28 മുറിവുകളുണ്ട്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News