താജ്മഹലിന് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍

ആഗ്ര: താജ്മഹലിന് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍. ഫരീദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് സൂചന. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്.

താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. ഉടന്‍ തന്നെ ഇക്കാര്യം പോലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ സന്ദര്‍ശകരെ മുഴുവന്‍ പുറത്തിറിക്കി താജ്മഹല്‍ അടച്ചു.

പോലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് തെരച്ചില്‍ നടത്തി. സ്‌ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിളിച്ച ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

താജ്മഹല്‍ പരിസരത്ത് സ്‌ഫോടക വസ്തുക്കള്‍ കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. ആര്‍മി റിക്രൂട്ട്‌മെന്റില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്നും താന്‍ റിക്രൂട്ട്മെന്റിന് പോയിട്ടും സെലക്ഷന്‍ കിട്ടിയില്ലെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News