കോട്ടയത്ത് പോലീസിന്റെ വാഹന പരിശോധനക്കിടെ ലോറി ഡ്രൈവര്‍ ആറ്റിലേക്ക് ചാടി!

മുണ്ടക്കയം: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നു പച്ചക്കറിയുമായി വന്ന ലോറിയുടെ ഡ്രൈവര്‍ ആറ്റില്‍ ചാടി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ഇടുക്കി-കോട്ടയം ജില്ലാ അതിര്‍ത്തിയായ കല്ലേപാലത്തിലാണ് സംഭവം.

കൊവിഡ് 19 രോഗഭീതിയുടെ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. രാത്രി പച്ചക്കറിയുമായി വന്ന മിനി ലോറി പോലീസ് തടഞ്ഞ് ഡ്രൈവറോട് വിവരങ്ങള്‍ തേടി. കുമളിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി പോകുന്നുവെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് വിശദമായി വാഹനം പരിശോധിക്കാന്‍ തുനിഞ്ഞതോടെ ഡ്രൈവര്‍ പോലീസിനെ വെട്ടിച്ച് പാലത്തില്‍ നിന്നു ആറ്റിലേക്ക് ചാടുകയായിരുന്നു. പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലത്തില്‍ നിന്നും ഇയാള്‍ താഴെയുള്ള കുറ്റിക്കാട്ടിലേക്കാണ് വീണതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഡ്രൈവര്‍ രക്ഷപെട്ടതോടെ പോലീസ് നടത്തിയ വിശദ പരിശോധനയില്‍ ലോറിയില്‍ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെത്തി. ലോറി മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവല്ല രജിസ്‌ട്രേഷനിലുള്ള വാഹനമാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുങ്ങിയ ഡ്രൈവറെ കണ്ടെത്താന്‍ വാഹന പരിശോധനയടക്കം കര്‍ശന നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ രാത്രിയില്‍ മുണ്ടക്കയം സിഎസ്‌ഐ പള്ളിയില്‍ എത്തി ഒരാള്‍ കപ്യാരോട് വെള്ളം ചോദിച്ചുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രക്ഷപെട്ട ഡ്രൈവറാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News