KeralaNews

സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും; 250 മുതല്‍ 400 രൂപവരെ കൂടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാന്‍ സാധ്യത. എക്‌സൈസ് ഉള്‍പ്പെടെയുള്ള തീരുവകള്‍ നിര്‍മാതാക്കള്‍ മുന്‍കൂറായി അടയ്ക്കണമെന്ന് ബെവ്കോ അറിയിച്ചു. എന്നാല്‍ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകര്‍ പറയുന്നു. ബെവ്കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന.

ഏപ്രില്‍ ഒന്നു മുതല്‍ മദ്യക്കമ്പനികള്‍ എക്‌സൈസ് – ഇറക്കുമതി ഡ്യൂട്ടികള്‍ അടച്ച് പെര്‍മിറ്റ് എടുക്കണമെന്നാണ് ബെവ്‌കോ എം.ഡിയുടെ വിവാദ നിര്‍ദ്ദേശം. മദ്യവില്പനയ്ക്ക് ശേഷം ക്വട്ടേഷന്‍ തുകയ്‌ക്കൊപ്പം മുന്‍കൂര്‍ നികുതി തിരിച്ചു കിട്ടുമെങ്കിലും ചെറുകിട കമ്പനികള്‍ക്ക് ഇത് താങ്ങാനാവില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, വിദേശനിര്‍മ്മിത വിദേശമദ്യം, വിദേശനിര്‍മ്മിത വൈന്‍ ഇനങ്ങളിലായി 128 കമ്പനികളാണ് ബെവ്‌കോയ്ക്ക് മദ്യം നല്‍കുന്നത്.

ബെവ്‌കോ ഇവരില്‍ നിന്ന് ഡിസ്പ്‌ളേ ചാര്‍ജ് ഈടാക്കാറുണ്ട്. ഡിമാന്‍ഡുള്ള ബ്രാന്‍ഡുകള്‍ക്ക് 7.75 ശതമാനമാണ് ഡിസ്പ്‌ളേ ചാര്‍ജ്. പുതിയ കമ്പനികള്‍ ഡിസ്പ്‌ളേ ചാര്‍ജിന് പുറമേ സ്റ്റോക്ക് ട്രാന്‍സ്ഫര്‍ നോട്ടായി (എസ്.ടി.എന്‍) 14 ശതമാനം തുകയും നല്‍കണം. പുതിയ കമ്പനികള്‍ ഡിസ്പ്‌ളേ, എസ്.ടി.എന്‍ ഇനങ്ങളില്‍ 21.75 ശതമാനമാണ് ബെവ്‌കോയ്ക്ക് നല്‍കുന്നത്. ആയിരം മുതല്‍ ലക്ഷം വരെ എത്ര കേയ്‌സ് വിറ്റാലും ഇതാണ് രീതി. ഇതിന് പകരമാണ് കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരം.

എല്ലാ കമ്പനികളും 10,000 കേയ്‌സ് വരെ പത്ത് ശതമാനവും അതിന് മുകളില്‍ 20 ശതമാനവും ചില ബ്രാന്‍ഡുകള്‍ക്ക് 30 ശതമാനവും കാഷ് ഡിസ്‌കൗണ്ടായി നല്‍കണം. ഇതിനൊപ്പം സ്പിരിറ്റ്, ബോട്ടില്‍, ലേബലിംഗ്, പായ്ക്കിംഗ്, ലോഡിംഗ് – അണ്‍ലോഡിംഗ് തുടങ്ങി ഉത്പാദന ചെലവുകള്‍ കണക്കാക്കുമ്പോള്‍ മിക്ക കമ്പനികള്‍ക്കും തുച്ഛമാണ് ലാഭം. ഇതാണ് വിലകൂട്ടാനിടയാക്കുന്നത്.

കാഷ് ഡിസ്‌കൗണ്ട് ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നിരിക്കെ ബെവ്‌കോ മാനദണ്ഡപ്രകാരം മദ്യം ഉത്പാദിപ്പിക്കാന്‍ കമ്പനികള്‍ക്കാവില്ല. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച അസാദ്ധ്യമായിരിക്കെ കമ്പനികള്‍ക്ക് വില കൂട്ടേണ്ടിവരും. 750- 800 രൂപയ്ക്ക് വില്‍ക്കുന്ന ഫുള്‍ ബോട്ടില്‍ മദ്യത്തിന് 1050 രൂപയായി കൂടാം. ബിയറിനും വൈനിനും 50 മുതല്‍ 75 രൂപ വരെയും റം, വിസ്‌കി, ബ്രാന്‍ഡി എന്നിവയ്ക്ക് 200 മുതല്‍ 450 രൂപവരെയും വിദേശ ബ്രാന്‍ഡുകള്‍ക്ക് 350 മുതല്‍ 700 രൂപവരെയും വര്‍ദ്ധിച്ചേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button