FeaturedKeralaNews

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല; സാങ്കേതിക കാര്യങ്ങള്‍ ചോദ്യം ചെയ്യലിന് തടസമെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല. കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയില്ല. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്താതിരുന്നത്. സങ്കേതിക കാര്യങ്ങളും ചോദ്യം ചെയ്യലിന് തടസമായതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കാവ്യ മാധവനെ ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അനിശ്ചിതത്വത്തിലായിരുന്നു അന്വേഷണ സംഘം. അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് കേസിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വിഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അത്ര പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

ചോദ്യംചെയ്യല്‍ ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണെങ്കില്‍ മാത്രമേ സഹകരിക്കൂവെന്നാണ് കാവ്യയുടെ നിലപാട്. അവരിപ്പോഴും പദ്മ സരോവരം വീട്ടില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് കാവ്യ ചെന്നൈയില്‍ നിന്നെത്തിയത്. കാവ്യയെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യം ആദ്യം മുതല്‍തന്നെ ഭാര്യയായ കാവ്യ ഉന്നയിച്ചിരുന്നു. സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു കാവ്യ. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.

ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിന് അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button