അന്ന് സരിതയെങ്കില്‍ ഇന്ന് സ്വപ്‌ന,സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോ?ഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണെന്ന നിര്‍ണ്ണായക വിവരം പുറത്തായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരായിരുന്ന സ്വപ്നയെ പിരിച്ചു വിട്ടെങ്കിലും സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വരണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട്. വലിയ സ്വാധീനമാണ് ഈ സ്ത്രീക്ക് വിമാനത്താവളത്തില്‍. ഇങ്ങനെ ഒരാള്‍ എങ്ങനെ പ്രധാന സ്ഥാനത്തെത്തി എന്നത് അന്വേഷിക്കണം. ഉമ്മന്‍ചാണ്ടിയുടേത് പോലെ പിണറായിയുടെ ഓഫീസ് മാഫിയാ കേന്ദ്രമായി മാറിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റിലെത്തിയത് എന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഐടി സെക്രട്ടറി ഇടപെട്ടു. സോളാര്‍ കേസ് പോലെ തന്നെ കുറേ കാര്യങ്ങള്‍ പുറത്തുവരും. സ്വര്‍ണം ആര്‍ക്ക് വേണ്ടി കടത്തി എന്ന് പുറത്ത് വരട്ടേയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി കസ്റ്റംസിനെ വിളിച്ചിട്ടുണ്ട്. ഐടി സെക്രട്ടറിയുടെ ഫോണ്‍ വിളി വിശദാംശങ്ങള്‍ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരെ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഐടി സെക്രട്ടറിയെന്നും സോളാര്‍ കേസ് പോലെ തന്നെ കുറേ കാര്യങ്ങള്‍ പുറത്തുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News