സ്വര്‍ണ്ണക്കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌നയും ഐ.ടി.സെക്രട്ടറിയുമായി അടുത്ത ബന്ധമെന്നാരോപണം,സ്വപ്‌നയുടെ വീട്ടില്‍ സ്ഥിരം മദ്യപാന സദസ്,നടന്നെത്തുന്ന ഐ.ടി.സെക്രട്ടറി അര്‍ദ്ധരാത്രി മടങ്ങുന്നത് തോളിലേറിയെന്നും അയല്‍വാസികള്‍

തിരുവനന്തപുരം:വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക ഐ.ടിവകുപ്പിലെ ഉദ്യോഗസ്ഥ സ്പ്‌ന സുരേഷാണെന്ന് കണ്ടെത്തിയതോടെ പ്രതിയുടെ ഉന്നതതല ബന്ധങ്ങളും ചര്‍ച്ചയാവുന്നു. ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനെന്ന് അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍. സ്വപ്ന നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിയിലെ താമസക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്.മദ്യപിച്ചാണ് ഐടി സെക്രട്ടറി സ്ഥിരമായി എത്തിയിരുന്നത്. ഔദ്യോഗിക വാഹനത്തിലാണ് ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലേക്ക് എത്തിയിരുന്നത്.

മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത താമസക്കാരെ സ്വപ്നയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസില്‍ കേസ് നല്‍കിയിരുന്നു എന്നും അയല്‍വാസികള്‍ വ്യക്തമാക്കി.’അഞ്ച് വര്‍ഷം സ്വപ്ന ഇവിടെ താമസിച്ചിരുന്നു. അതിന് ശേഷം മണക്കാട് കോണ്‍സുലേറ്റില്‍ അവര്‍ക്ക് ജോലി കിട്ടി. അതോടെ ഇവിടെ കുറച്ച് ട്രാവല്‍ ഏജന്‍സികള്‍ വന്ന് തുടങ്ങി. ശിവശങ്കരന്‍ പല പ്രാവശ്യം വന്നിട്ടുണ്ട്. സ്റ്റേറ്റ് കാറിലാണ് വരുന്നത്.’, അയല്‍വാസി പറഞ്ഞു.

ശിവശങ്കരന്‍ 8 മണിയാകുമ്പോള്‍ വന്ന് രാത്രി 1 മണിയാകുമ്പോള്‍ മദ്യപിച്ച് സ്റ്റേറ്റ് കാര്‍ വിളിപ്പിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു. ‘അതൊരു നിത്യസംഭവമായപ്പോള്‍ ഞങ്ങള്‍ ഇവിടെ ചില നിയന്ത്രണങ്ങളൊക്കെ വച്ചു. അങ്ങനെ സെക്യൂരിറ്റിയെ വെച്ചു. ഒരിക്കല്‍ ശിവശങ്കരന്‍ വന്നപ്പോള്‍ തുറന്നുകൊടുത്തില്ല. അതിന്റെ പേരില്‍ സ്വപ്നയുടെ ഭര്‍ത്താവ് സെക്യൂരിറ്റിയെ അടിച്ചു’ഇക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയ്ക്ക് ഐ.ടി വകുപ്പില്‍ എങ്ങനെ ജോലി കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവശങ്കരന്‍ ഐ.ടി സെക്രട്ടറി ആണെന്ന് അറിയില്ലായിരുന്നെന്നും സ്പ്രിംഗ്ളര്‍ കേസ് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം യു.എ.ഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐ.ടി വകുപ്പ് അറിയിച്ചു.

കെ.എസ്.ഐ.ടി.എല്ലിനു കീഴില്‍ സ്പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന.ഐടി സെക്രട്ടറി ശിവശങ്കര മേനോന് കള്ളക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമാണുള്ളതെന്ന് ബിജെപി നേരത്തെ തന്നെ ആരോപിച്ചിരുന്നു. ശിവശങ്കര മേനോന്‍ സ്വപ്നയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചതിനു പിന്നാലെയാണ് സ്വപ്നയും ഐടി സെക്രട്ടറിയും തമ്മിലുള്ള ബന്ധത്തിന്റെ കഥകള്‍ പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News