ജോളിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം? വൈദികരടക്കുള്ളവര്‍ക്കെതിരെ ജോളി നല്‍കിയ മൊഴി പോലീസ് പൂഴ്ത്തിയതായി ആരോപണം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ സെക്സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് പൂഴ്ത്തിയതായി വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് വൈദികരടക്കം ചിലര്‍ക്കെതിരേ ജോളി പോലീസിനു മൊഴി നല്‍കിയിരുന്നുവെങ്കിലും ഉന്നതരുടെ ഇടപെടല്‍ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ജോളിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ജോളി മൊഴിയും നല്‍കിയിരുന്നു. ജോളിയുടെ ആദ്യഭര്‍ത്താവിലെ മക്കളുടെ ഇടവക മാറുന്നതിനുള്ള കത്ത് സംഘടിപ്പിച്ച് നല്‍കിയ വൈദികന്‍, രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികന്‍, മക്കള്‍ പഠിച്ച സ്‌കൂളിലെ ചിലര്‍ എന്നിവര്‍ക്കെതിരെയാണ് ജോളി മൊഴി നല്‍കിയിരുന്നത്.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. ഇവര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നുവെന്നും മംഗളം ദിനപത്രം ചൂണ്ടിക്കാട്ടുന്നു.

ചാത്തമംഗലം എന്‍.ഐ.ടിക്കടുത്ത ഫ്ളാറ്റ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ആരോപണ വിധേയരായ പുരോഹിതരടക്കമുള്ളവരെ പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു പുരോഹിതനടക്കം സംശയമുള്ള ഏതാനുംപേരെ ചോദ്യം ചെയ്യുന്നതിനു വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി. വീണ്ടും വിളിപ്പിക്കാമെന്ന വ്യവസ്ഥയില്‍ വിട്ടയച്ച ഇവരെ പിന്നീട് വിളിപ്പിച്ചതേയില്ല. കൊലപാതക പരമ്പരയ്ക്ക് സെക്സ് റാക്കുറ്റമായി ബന്ധമില്ലെന്ന നിലപാടാണ് പോലീസ് അന്ന് സ്വീകരിച്ചിരുന്നത്.

എന്‍ഐടിയിലെ ജോളിയുടെ ബന്ധത്തിന്റെ പേരില്‍ ഈ പ്രദേശത്തുള്ള ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ല. കൂടത്തായ് വധക്കേസില്‍ പ്രതികളാവേണ്ടവരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടര്‍ന്ന് കുറ്റപത്രത്തിലെ ആറുപേജ് മാറ്റി എഴുതിയായും വിവാദം ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News