മണ്ണെടുക്കല്‍ തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി

തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍നിന്നു മണ്ണെടുക്കുന്നതു തടഞ്ഞ സ്ഥല ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച വൈകിട്ട് രേഖപ്പെടുത്തും. ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി. കാട്ടാക്കടയ്ക്കടുത്ത് അമ്പലത്തിന്‍കാല കാഞ്ഞിരംമൂട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അമ്പലത്തിന്‍കാല കാഞ്ചിരവിള ശ്രീമംഗലം വീട്ടില്‍ സംഗീത് (40)ആണു കൊല്ലപ്പെട്ടത്.

സംഗീതിന്റെ പുരയിടത്തില്‍നിന്നു മണ്ണ് കടത്താന്‍ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടുപോകുന്നത് സംഗീത് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. വിദേശത്തായിരുന്ന സംഗീത് ഇപ്പോള്‍ നാട്ടില്‍ ചിക്കന്‍ സ്റ്റാള്‍ നടത്തുകയായിരുന്നു. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാരാവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു രണ്ടു ടിപ്പറും ജെസിബിയുമായി എത്തിയ സംഘം മണ്ണെ ടുക്കാന്‍ തുടങ്ങിയത്. ഭാര്യ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സംഗീതിന്റെ വാരിയെല്ല് പൂര്‍ണമായും തകര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News