ഉറങ്ങുന്ന പ്രസിഡന്റിനെ ഇനിയും വേണോ? മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇങ്ങനെ ഉറങ്ങുന്നയൊരു പ്രസിഡന്റിനെ ഇനിയും നമുക്ക് ആവശ്യമുണ്ടോയെന്ന് ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കെ.സി. ജോസഫ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിലെ മുതര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്നും നേതൃത്വം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ മാര്‍ജിനില്‍ എല്‍ഡിഎഫോ യുഡിഎഫോ വരും എന്നാണ് കരുതിയത്. ഞെട്ടിച്ചുകൊണ്ടാണ് ഫലം പുറത്തുവന്നത്. കൗണ്ടിംഗ് വരെ ഇങ്ങനെയൊരു തരംഗമുണ്ടാകുമെന്ന് ആരും പറഞ്ഞിരുന്നില്ല. എല്‍ഡിഎഫിന്റെ ഭരണ പരാജയത്തിന് തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നും കെസി ജോസഫ്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായത് മികച്ച പ്രതിപക്ഷമാണ്. ഫലപ്രദമായി ആരോപണങ്ങള്‍ സ്ഥാപിച്ച് ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാന്‍ സാധിച്ചു. പരാജയകാരണം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. കോണ്‍ഗ്രസ് ഫിനിക്‌സ് പക്ഷിയാണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെണീക്കുമെന്നും കെ സി ജോസഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News