150 രൂപയില്‍ നിന്ന് വാട്ടര്‍ ബില്‍ കാല്‍ലക്ഷം രൂപയിലേക്ക്! വീട്ടിലെ താമസക്കാര്‍ രണ്ടു വയോധികര്‍ മാത്രം

ഇടുക്കി: രണ്ടു വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കാല്‍ ലക്ഷത്തോളം രൂപയുടെ വാട്ടര്‍ ബില്‍. ശരാശരി 150 രൂപ ബില്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് 24,336 രൂപയുടെ ബില്‍ കിട്ടിയത്. തൊടുപുഴ മുട്ടം തോട്ടുങ്കര വടക്കേടത്ത് കുരുവിള മത്തായിക്കാണ് ബില്‍ കിട്ടിയത്.

മത്തായിയുടെ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീട്ടിലാണ് ഇത്തരത്തിലൊരു ബില്‍ ലഭിച്ചത്. ഇവിടെ രണ്ട് വയോധികര്‍ മാത്രമാണ് താമസിക്കുന്നത്. ജൂലൈ മാസം കിട്ടിയ ബില്ലിലാണ് ഭീമന്‍ തുകയുള്ളത്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുക അടയ്ക്കണമെന്നാണ് പറഞ്ഞത്. മീറ്റര്‍ തകരാറില്ലെന്നും കൂടുതല്‍ വെള്ളം ഉപയോഗിച്ചതിന്റെ താരിഫ് വ്യത്യാസമാണ് ഈ തുക എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

രണ്ട് മാസത്തെ വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ 1800 രൂപയും അഡീഷനല്‍ തുകയായി 22,536 രൂപയുമാണ് അടയ്‌ക്കേണ്ടത്. തുക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്.

നേരത്തെയും റീഡിങ് പിഴവ് ചൂണ്ടിക്കാട്ടി പല പരാതികളും ഉണ്ടായിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ ഈ പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വന്‍ തുകയുടെ ബില്‍ വന്നാല്‍ ജില്ലാ ഓഫീസുകളില്‍ നിന്നു മാറ്റിനല്‍കാന്‍ കഴിയില്ല. ഇതു തിരുവനന്തപുരത്തെ ഹെഡ് ഓഫിസിലേക്ക് അയച്ച് അവിടെ നിന്നു മാറ്റി കൊടുക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News