രാഹുല്‍ ഗാന്ധി സ്വവര്‍ഗാനുരാഗിയാണെന്ന് കേട്ടിട്ടുണ്ട്; സവര്‍ക്കര്‍ പരാമര്‍ശത്തില്‍ മറുപടിയുമായി ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്വവര്‍ഗാനുരാഗിയാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയാണെന്നും, നാഥുറാം ഗോഡ്സെയുമായി ശാരീരീക ബന്ധം പുലര്‍ത്തിയിരുന്നുവെന്നുമുള്ള മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ബുക്ക്ലെറ്റിന് മറുപടിയെന്നോണമാണ് പരാമര്‍ശം. കോണ്‍ഗ്രസ് അസംബന്ധമായ കാര്യങ്ങള്‍ സവര്‍ക്കറെ കുറിച്ച് പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കുറിച്ചും സമാനമായ കാര്യങ്ങള്‍ കേട്ടിട്ടുണ്ടെന്നും ചക്രപാണി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയും ബുക്ക്ലെറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വീരസവര്‍ക്കര്‍ മഹാനായ വ്യക്തിയാണ്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഒരു വിഭാഗം അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് തുടരുകയാണ്. അവരുടെ മനസ്സിലെ അഴുക്കാണ് ഇത് തുറന്ന് കാണിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയും സവര്‍ക്കറെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ശിവസേന എതിര്‍ത്തിരുന്നു.

നേരത്തെ സേവാദളിന്റെ ബുക്ക്ലെറ്റിനാണ് സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞത്. എത്രത്തോളം ധീരനാണ് സവര്‍ക്കര്‍ എന്നായിരുന്നു ഈ ബുക്ക്ലെറ്റിന്റെ പേര്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിന് മുമ്പ് നാഥുറാം ഗോഡ്സെ, സവര്‍ക്കറുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും, ബുക്ക്ലെറ്റില്‍ പറയുന്നു. ഡൊമിനിക് ലാപിയറിയും ലാറി കോളിന്‍സും ചേര്‍ന്ന് എഴുതിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്‌കത്തിലെ ചില ഭാഗങ്ങളായിരുന്നു ബുക്ക്ലെറ്റില്‍ ഉള്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News