ലൈഫില്‍ സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയിലെ കമ്മീഷന്‍ ഇടപാട് സംബന്ധിച്ച സി.ബി.ഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ സിബിഐയ്ക്ക് അന്വേഷണം തുടരാമെന്നും അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് നല്‍കിയ പരാതിയാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ ഹര്‍ജി യുണിടാക്കിനെ സഹായിക്കാനാണോയെന്ന് സിബിഐ ചോദിച്ചു. കേസില്‍ അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News