കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കര്‍ദിനാളിന്റേതടക്കം ആറ് ഹര്‍ജികളും തള്ളി. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി,അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

വിചാരണാ കോടതിയില്‍ കര്‍ദ്ദിനാള്‍ ഹാജരായി ജാമ്യമെടുക്കണം. കേസില്‍ വിചാരണാ നടപടികളിലേക്ക് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സോമരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാടില്‍ സഭയക്ക് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസ്. ഇതില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന ഉത്തരവ് വന്നു. ഇതിനെതിരെയായിരുന്നു കര്‍ദിനാളിന്റെ അപ്പീല്‍.

നേരത്തെ സിറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ നികുതി വെട്ടിപ്പാണ് നടന്നതെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാളെന്ന് പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുളള ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ട് കണ്ടെന്നും ഫാദര്‍ ജോഷി പുതുവ ഇന്‍കം ടാക്‌സിന് മൊഴി നല്‍കി. മൂന്നാറിലെ ഭൂമിയിടപാടിന്റെ വരുമാന സോഴ്‌സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല.

മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് സഭ പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടില്‍ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകള്‍ നടത്തിയത്. യഥാര്‍ഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകള്‍ നടത്തിയതെന്നും ആദായ നികുതി വകുപ്പിന്റഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടനിലക്കാരനായ സാജു വര്‍ഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വില്‍പ്പന നടത്തി. ഈ ഇടപാടുകളിലും യഥാര്‍ഥ വിലയല്ല രേഖകളില്‍ കാണിച്ചത്. വന്‍ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകള്‍ വഴി നടത്തിയതെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News