സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച നടപടി ; കൂടിച്ചേരല്‍ നിരോധിക്കുന്ന ഉത്തരവ് അസംബന്ധമെന്ന് അഡ്വ.ഹരിഷ് വാസുദേവന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധത്തിനായി 144 പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി അഡ്വ.ഹരിഷ് വാസുദേവന്‍ ശ്രീദേവി. 5 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ നിലവിലുള്ള ഒരു നിയമത്തിലും സര്‍ക്കാരിന്റെ അനുമതി വേണ്ട. അനുമതി വേണ്ടെങ്കില്‍ അനുമതി നല്‍കില്ല എന്നു പറയുന്നതില്‍ കാര്യമില്ല. ആര്‍ക്കും ഒത്തുകൂടാം. 5 പേരില്‍ കൂടുതല്‍ കൂടുന്നത് നിരോധിക്കുകയാണ് വേണ്ടത്. ഏതൊക്കെ സാഹചര്യങ്ങളില്‍ ആണ് അത് ബാധകം അല്ലാത്തത് എന്നതും വ്യക്തമായി പറയണമെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പൊതുസ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ ഓഫീസുകളോ? സ്ഥാപനങ്ങളോ? ബസ്സോ? ബസ് സ്റ്റോപ്പോ? റെയില്‍വേ സ്റ്റേഷനോ? മാര്‍ക്കറ്റോ? വിവാഹത്തിനും ശവസംസ്‌കാരത്തിനും ഇളവുണ്ടത്രേ. ആ ഇളവ് എങ്ങനെയാണ് നടപ്പാക്കുക? വ്യക്തത ഉണ്ടോ? എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ക്ലാരിറ്റി ഇല്ലാത്ത ഉത്തരവ് ഇറക്കിയിട്ടു ആളുകള്‍ നിയമത്തെ പരിഹസിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നത് ആരാണ്? എന്നും അദ്ദേഹം ചോദിക്കുന്നു.

പൂര്‍ണ്ണമായും എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റിന്റെ വിവേചന അധികാരമാണ് സിആര്‍പിസിയിലെ 144. ഓരോ ഇടങ്ങളിലെയും സാഹചര്യം സ്വതന്ത്രമായി പരിശോധിച്ച് അത് ചെയ്യണം. ‘അത് ഇങ്ങനെ ചെയ്യണം’, ‘അങ്ങനെ ചെയ്യണം’ എന്നൊന്നും അവരോട് പറയാന്‍ സംസ്ഥാന സര്‍ക്കാരിനോ, കേന്ദ്ര സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ സുപ്രീംകോടതിക്കോ പോലും അധികാരമില്ല. അപ്പോഴാണ് ഒരുത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ അത് ചെയ്യുന്നതെന്നും ഹരിഷ് വിമര്‍ശിക്കുന്നു.

ഹരിഷ് വാസുദേവന്‍ ശ്രീദേവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

കൂടിച്ചേരല്‍ നിരോധിക്കുന്ന ഉത്തരവ് അസംബന്ധം.
‘5 പേരിലധികം പേര് കൂടുന്നത് അനുവദിക്കാന്‍ ആകില്ല’
‘CRPC 144 പ്രകാരം നിരോധന ഉത്തരവ് മജിസ്ട്രേറ്റ്മാര്‍ ഇറക്കേണ്ടതാണ്’ എന്നൊക്കെ പറഞ്ഞുള്ള ഒരു സര്‍ക്കാര്‍ ഉത്തരവ് കണ്ടു. എന്റെ അറിവില്‍ ഇത് അസംബന്ധമാണ്.
5 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ നിലവിലുള്ള ഒരു നിയമത്തിലും സര്‍ക്കാരിന്റെ അനുമതി വേണ്ട. അനുമതി വേണ്ടെങ്കില്‍ അനുമതി നല്‍കില്ല എന്നു പറയുന്നതില്‍ കാര്യമില്ല. ആര്‍ക്കും ഒത്തുകൂടാം.
5 പേരില്‍ കൂടുതല്‍ കൂടുന്നത് നിരോധിക്കുകയാണ് വേണ്ടത്. ഏതൊക്കെ സാഹചര്യങ്ങളില്‍ ആണ് അത് ബാധകം അല്ലാത്തത് എന്നതും വ്യക്തമായി പറയണം.
പൊതുസ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ ഓഫീസുകളോ? സ്ഥാപനങ്ങളോ? ബസ്സോ? ബസ് സ്റ്റോപ്പോ? റെയില്‍വേ സ്റ്റേഷനോ? മാര്‍ക്കറ്റോ? വിവാഹത്തിനും ശവസംസ്‌കാരത്തിനും ഇളവുണ്ടത്രേ. ആ ഇളവ് എങ്ങനെയാണ് നടപ്പാക്കുക? വ്യക്തത ഉണ്ടോ? എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ക്ലാരിറ്റി ഇല്ലാത്ത ഉത്തരവ് ഇറക്കിയിട്ടു ആളുകള്‍ നിയമത്തെ പരിഹസിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നത് ആരാണ്?
ഇനി 144 ന്റെ കാര്യം. പൂര്‍ണ്ണമായും എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റിന്റെ വിവേചന അധികാരമാണ് CRPC യിലെ 144. ഓരോ ഇടങ്ങളിലെയും സാഹചര്യം സ്വതന്ത്രമായി പരിശോധിച്ച് അത് ചെയ്യണം. ‘അത് ഇങ്ങനെ ചെയ്യണം’, ‘അങ്ങനെ ചെയ്യണം’ എന്നൊന്നും അവരോട് പറയാന്‍ സംസ്ഥാന സര്‍ക്കാരിനോ, കേന്ദ്ര സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ സുപ്രീംകോടതിക്കോ പോലും അധികാരമില്ല. അപ്പോഴാണ് ഒരുത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ അത് ചെയ്യുന്നത്. ! കേട്ട പാതി കേള്‍ക്കാത്ത പാതി കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഒക്കെ പോസ്റ്റര്‍ അടിച്ചു ഇതും പറഞ്ഞു നാട്ടുകാരെ വിരട്ടാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ നിയമ വകുപ്പില്‍ ഒക്കെ ഇരിക്കുന്നത് കൊഞ്ഞാണന്മാരാണോ? അവരൊന്നും കാണാതെ ആണോ GO ഒക്കെ ഇറങ്ങുന്നത്? ചീഫ് സെക്രട്ടറിക്കൊന്നും ഇതേപ്പറ്റി ഒന്നും പത്തു പൈസയുടെ വിവരമില്ലേ? ഇത്ര ഗൗരവമുള്ള വിഷയത്തില്‍ ഒരുത്തരവ് ഇറക്കുന്നത് ഒരു ആലോചനയും ഇല്ലാതെ ആണോ?
ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവരണമെങ്കില്‍ അതിന്റെ കാര്യകാരണ സഹിതം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് സമിതി യോഗം കൂടി തീരുമാനം എടുത്ത്, വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇറക്കണം. ഉത്തരവ് വായിക്കുന്നവന് നിയന്ത്രണത്തെപ്പറ്റി വ്യക്തമായ ബോധം കിട്ടണം. അത് കിട്ടിയാല്‍ അവര്‍ അനുസരിക്കും. ഇല്ലെങ്കില്‍ സര്‍ക്കാരിന് കേസെടുക്കാം. ശിക്ഷിക്കാം. അല്ലാതെ ഉടായിപ്പ് ഉത്തരവും കൊണ്ടു വന്നിട്ട് ജനങ്ങള്‍ക്ക് മേല്‍ കുതിര കയറിയാല്‍ കോവിഡ് ചാവില്ല.
എക്‌സിക്യൂട്ടീവ് നടത്തുന്ന ഇത്തരം അസംബന്ധം ചൂണ്ടി കാട്ടാന്‍, അവരെ തിരുത്താന്‍ ബാധ്യത ഉള്ളത് അഡ്വക്കറ്റ് ജനറലിനും ജുഡീഷ്യറിക്കും ഒക്കെ ആണ്. അത് ചെയ്യാതെ ആ സ്ഥാനത്ത് തുടരുന്നവര്‍ ആ സ്ഥാപനത്തിന്റെ ഭരണഘടനാ ഉത്തരവാദിത്തം മറന്നു അതിനെ നോക്കുകുത്തി ആക്കുകയാണ്.
കോവിഡ് എന്ന ഈ കടമ്പ നാം ഒരുമിച്ചു കടക്കണം. അസംബന്ധ ഉത്തരവുകളല്ല പരിഹാരം.
ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ നിയമം പഠിച്ചവര്‍ ചൂണ്ടിക്കാട്ടൂ. തിരുത്താം.
അഡ്വ.ഹരീഷ് വാസുദേവന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News