KeralaNews

വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്…മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും! അവരുടെ മുഖം തിരിച്ചറിയാന്‍ സാധിക്കില്ല; കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍

കൊല്ലം:പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പത്.കൊവിഡ് മുക്തനായ ശേഷം ക്വാറന്റയിനിലായിരുന്ന അദ്ദേഹം പി.പി.ഇ.കിറ്റ് ധരിച്ചെത്തിയായിരുന്നു പത്രിക സമര്‍പ്പിച്ചത്. ഇപ്പോഴിതാ, കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഗണേഷ് കുമാര്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

ഗണേഷ് കുമാറിന്റെ വാക്കുകളിലൂടെ:

‘രോഗം വന്നവര്‍ക്ക് ഇതൊരു അനുഭവമാണ്. കൊവിഡ് ന്യുമോണിയയിലേക്കും മറ്റും കടക്കുന്ന അവസ്ഥയില്‍ വലിയ അപകടം വരെ സംഭവിക്കാം. മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും. മറ്റ് രോഗത്തേക്കാള്‍ വ്യത്യസ്തമായി, ഈ രോഗത്തിന് നമ്മള്‍ ആശുപത്രിയില്‍ കിടന്നാല്‍ ഒരു മുറിയില്‍ കിടക്കാനേ ഒക്കൂ. ഒരു ബൈസ്റ്റാന്‍ഡറോ ബന്ധുക്കളോ ഉണ്ടാകില്ല. പി പി ഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാന്‍ നമുക്ക് സാധിക്കില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം ഉണ്ടാകും. പക്ഷേ, ഇതിന് പരിചയമുള്ള ഒരു മുഖവും കാണാനൊക്കില്ല.’

‘ഒറ്റപ്പെട്ട മാനസികാവസ്ഥയിലാകും. ഈ ലോകത്തിന്റെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന രീതിയിലായിരിക്കില്ല, നാളെ. കൊവിഡ് 19 വന്ന കാലം മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വന്നപ്പോഴും എല്ലാ സ്ഥലത്തും ഓടിയെത്താനും, മണ്ഡലത്തിന്റെ എല്ലായിടത്തും സഹായമെത്തിക്കാനും ശ്രമിച്ചപ്പോഴൊക്കെ സുരക്ഷിതനായിരുന്നു. വളരെയധികം ശ്രദ്ധയോടെയായിരുന്നു നീങ്ങിയത്. പക്ഷേ, എന്നിട്ടും എനിക്കീ രോഗം വന്നു. വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തും. ശാരീരികമായും മാനസികമായും നമ്മെ തളര്‍ത്തുന്ന മാരകരോഗമാണ് കൊവിഡ്. വരാതിരിക്കാന്‍ കരുതല്‍ ഉണ്ടായിരിക്കണം’. – ഗണേഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയെങ്കിലും വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ ഇടതു സ്ഥാനാര്‍ഥി. അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധയാണ് കെ.ബി.ഗണേഷ്‌കുമാറിന് തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വിനയായത്. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ ഉളള സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ സാക്ഷാല്‍ ബാലകൃഷ്ണപിളള തന്നെ മകന്റെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ രംഗത്തിറങ്ങി.

സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്‌കുമാര്‍. സ്ഥാനാര്‍ഥിയ്ക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കൊവിഡ് ബാധിതനായ ഗണേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി കിടക്കയിലേക്ക് ഒതുേേങ്ങണ്ടി വന്നത്. രണ്ടു തവണ നടത്തിയ കൊവിഡ് ടെസ്റ്റിലും പോസിറ്റീവ് ഫലം കിട്ടിയതോടെ ആശുപത്രി വാസം നീണ്ടു.രോഗവിമുക്തനായി വീട്ടിലെത്തിയെങ്കിലും ഒന്നു രണ്ടു ദിവസങ്ങള്‍ കൂടി ക്വാറന്റൈന്‍ തുടരും.ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛന്‍ ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.

പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായെത്തിയ ബാലകൃഷ്ണപിളളയുടെ സാന്നിധ്യം തന്നെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുമെന്നാണ് ഇടത് നേതാക്കളുടെ വിലയിരുത്തല്‍. അതേസമയം നടി ആക്രമണ കേസിലെ സാക്ഷിയെ സ്വാധീനിച്ചെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഗണേഷിന്റെ മുന്‍ പിഎ പ്രദീപ് ഒരിടവേളയ്ക്കു ശേഷം മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. വിവാദങ്ങളെ തുടര്‍ന്ന് പ്രദീപിനെ പുറത്താക്കിയെന്ന് ഗണേഷ് തന്നെ പറഞ്ഞിരുന്നെങ്കിലും മണ്ഡലത്തിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുളള പ്രദീപിന്റെ വരവ് ഇടതുമുന്നണിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അമര്‍ഷത്തിനും വഴിവച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button