ദേവനന്ദയുടെ മരണം; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദേവനന്ദയുടെ മരണം ആറ്റിലേയ്ക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ദേവനന്ദ അബദ്ധത്തില്‍ ആറ്റിലേയ്ക്ക് തെന്നിവീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയത്. ഇടതുകവിളില്‍ ചെറിയ പാടുണ്ട്. ഇത് വെള്ളത്തില്‍ വീണപ്പോള്‍ പോറലേറ്റതാകാം. ഇതൊഴിച്ചാല്‍ ശരീരത്തില്‍ മറ്റ് പാടുകളില്ല. ബോധപൂര്‍വം ക്ഷതം ഏല്‍പ്പിച്ചതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ വൈകിട്ടാണ് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയത്. ആന്തരികാവയങ്ങളുടെ പരിശോധനയിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പോലീസ് പ്രത്യേക അന്വേഷണം തുടരും. ദേവനന്ദയുടെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ എന്നിവ ശേഖരിച്ചു വരുകയാണ്. സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും. ഫോറന്‍സിക് വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മൂന്നു പേജുകളുണ്ട്. അന്വേഷണ ചുമതലയുള്ള കണ്ണനല്ലൂര്‍ സി.ഐ വിപിന്‍ കുമാറിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി.

മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട് ബണ്ടിന്റെ അപ്പുറത്ത് മുള്ളുവള്ളിയില്‍ കുടുങ്ങിയതെന്ന് ഫോറന്‍സിക് സംഘം നേരത്തെ വിലയിരുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ദേവനന്ദ വീട്ടില്‍ പറയാതെപോയ വഴികളിലും കുടവട്ടൂരിലെ വീട്ടിലും ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു.

നെടുമ്പന ഇളവൂര്‍ കിഴക്കേ കര ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ആറുവയസുകാരി ദേവനന്ദയെ ഫെബ്രുവരി 27നാണ് വീട്ടില്‍ നിന്ന് കാണാതായത്. പിറ്റേദിവസം പള്ളിമണ്‍ ആറ്റില്‍ ഇളവൂര്‍ ഭാഗത്ത് വള്ളികളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News