നിരോധിച്ച വിവരം അറിഞ്ഞില്ല; ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ട് കൈവശം വെച്ച വിദേശ വനിതയ്ക്ക് 2.5 ലക്ഷം രൂപ പിഴ

കൊച്ചി: നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് കൈവശം വെച്ച 56 കാരിയായ സ്വീഡിഷ് വനിതയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ. കൊച്ചി വിമാനത്താവളത്തില്‍ വച്ചാണ് ഇവരുടെ കൈയില്‍ നിന്നു നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തത്. 50000 ത്തില്‍ കൂടുതല്‍ നിരോധിച്ച നോട്ടുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു.

റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി കൊച്ചിന്‍ വിമാനത്താവളത്തില്‍ നടന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പരിശോധനയിലാണ് ഇവരുടെ കൈയിലുള്ള നോട്ടുകള്‍ പിടിച്ചെടുത്തത്. ആയിരത്തിന്റെ 49 നോട്ടുകളും അഞ്ഞൂറിന്റെ 5 നോട്ടുകളുമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകള്‍ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി.

2014 ലാണ് ഈ വനിത ഇതിനു മുന്‍പ് ഇന്ത്യയില്‍ വരുന്നത്. അന്ന് മുതല്‍ കൈവശമുണ്ടായിരുന്നതാണ് ഈ പണം. ഇന്ത്യയില്‍ നോട്ട് നിരോധിച്ച കാര്യം അറിഞ്ഞിട്ടില്ലെന്നും അവര്‍ സിഐഎസ്ഫ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച കൊളംബോയിലേക്ക് പുറപ്പെടാനിരുന്ന ഇവര്‍ക്ക് പോകും മുന്‍പ് അങ്കമാലിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പിഴ നല്‍കേണ്ടിവന്നു. അതിനാല്‍ തന്നെ അവരുടെ യാത്ര മുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News