പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടില്ല; വിവാദ കാര്‍ഷിക ബില്‍ രാജ്യസഭയും പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ കാര്‍ഷിക ബില്‍ രാജ്യസഭയും പാസാക്കി. കരാര്‍കൃഷി അനുവദിക്കല്‍, ഉത്പന്ന വിപണന നിയന്ത്രണം നീക്കല്‍ ബില്ലുകളാണ് പാസാക്കിയത്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് അസാധാരണമായ വിധത്തിലാണ് ബില്‍ പാസാക്കിയത്. ഇതിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. പട്ടാള ഭരണ രീതിയില്‍ ബില്‍ അടിച്ചേല്‍പ്പിച്ചെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്‍ റൂള്‍ ബുക്ക് കീറി എറിഞ്ഞു. ഉപാധ്യക്ഷന്റെ ഡയസിനരികിലെത്തി മൈക്ക് തട്ടിമാറ്റി. മുന്‍ നിശ്ചയിച്ചതിന് വിരുദ്ധമായി സഭാ നടപടികള്‍ നീട്ടി കൊണ്ടു പോകാന്‍ ഉപാധ്യക്ഷന്‍ ശ്രമിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ച ഉച്ചഭക്ഷണ സമയത്തോടെ അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍, വിവാദ ബില്‍ പാസാക്കാനായി സഭാ നടപടികള്‍ തുടരാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം ബഹളംവെച്ച് നടുത്തളത്തിലിറങ്ങുകയായിരുന്നു. ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാന്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞു.തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News