സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. ഇപ്പോള്‍ യുഎഇയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമം തുടരുകയാണ്. ഇതിനായി ഇന്റര്‍പോളിനെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ നേരത്തെ ഫൈസല്‍ ഫരീദിന് കൊച്ചി എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നു വിട്ടുകിട്ടുന്നതിനായി ബ്ലൂ നോട്ടീസ് എന്‍ഐഎ പുറപ്പെടുവിക്കും. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.

ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിന് ബന്ധമില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കേസില്‍ വന്‍ ഗൂഡാലോചന നടന്നെന്നും, കടത്തിയ സ്വര്‍ണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News