ജീവന് ഭീഷണിയുണ്ടെന്ന് ഫേസ്ബുക്ക് ഇന്ത്യന്‍ മേധാവി; ഡല്‍ഹി സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി അന്‍ഖി ദാസ്. തന്നെ അപായപ്പെടുത്തുമെന്ന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് അന്‍ഖി ദാസ് ഡല്‍ഹി പോലീസിലെ സൈബര്‍ക്രൈം വിഭാഗത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം ഉപഭോക്താക്കളുള്ള ഫേസ്ബുക്ക് രാജ്യത്ത് ബിജെപിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളിലെ നേതാക്കന്മാരും നിയമജ്ഞന്മാരും തമ്മില്‍ നിരന്തരം തര്‍ക്കം തുടരുകയാണ്. വിവരം അറിഞ്ഞുടനെ ഫേസ്ബുക്ക് ഈ റിപ്പോര്‍ട്ട് തളളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവില്‍ അന്‍ഖി ദാസിന്റെ പരാതി.

തന്നെ ഭീഷണിപ്പെടുത്തിയ ട്വിറ്റര്‍, ഫേസ്ബുക്ക് ഹാന്‍ഡിലുകളുടെ തെളിവുകളും അന്‍ഖി ദാസ് പോലീസിന് നല്‍കി. എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദക്ഷിണ ഡല്‍ഹി ഡി.സി.പി അറിയിച്ചു.

അതേസമയം ആരുടെയും രാഷ്ട്രീയ ചായ്വോ പദവിയോ നോക്കാതെ മതസ്പര്‍ദ്ധയും വിദ്വേഷവും പരത്തുന്ന പോസ്റ്റുകള്‍ തങ്ങള്‍ നിരോധിക്കുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഫേസ്ബുക്കിലെ പോസ്റ്റുകളുടെ ഉളളടക്കത്തെ കുറിച്ച് നിരന്തരം പരിശോധന നടത്തി വിലയിരുത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News