സിനിമക്കാര്‍ ഉപയോഗിക്കുന്നത് സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി പോലുള്ള മാരക ലഹരി വസ്തുക്കള്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: വെയിലേറ്റാല്‍ ആവിയാകുന്ന സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡി. പോലുള്ള മാരക ലഹരിവസ്തുക്കള്‍ ചില സിനിമാ സെറ്റുകളില്‍ അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. സ്റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയില്‍ വെച്ചാല്‍ മണിക്കൂറുകളോളം ലഹരി ലഭിക്കും. ഇത്തരം കേസുകളില്‍ തെളിവുണ്ടാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

ലഹരിക്കായി ഉപയോഗിക്കുന്ന മെഥലീന്‍ ഡൈഓക്സി മെത്താംഫീറ്റമീന്‍ (എം.ഡി.എം.എ.) ബംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ വ്യാപകമായി നിര്‍മിക്കുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ചില നെജീരിയന്‍ സ്വദേശികളാണ് ഇതിനുപിന്നില്‍. വിപണിയില്‍ സുലഭമായി ലഭിക്കുന്ന ചില രാസവസ്തുക്കളില്‍നിന്ന് ഇവ നിര്‍മിക്കാം. ഇതില്‍ ചേര്‍ക്കാനുള്ള രാസവസ്തു രാജ്യത്തിന് പുറത്തുനിന്നാണെത്തുന്നത്. സമൂഹത്തില്‍ ഉന്നത ബന്ധങ്ങളുള്ള സിനിമാപ്രവര്‍ത്തകരുള്ള സെറ്റുകളില്‍ കടന്ന് പരിശോധിക്കുന്നതിനും പരിമിതികളുണ്ട്.

സാങ്കേതിക പ്രവര്‍ത്തകരിലും സഹായികളിലുംപെട്ട ഒരു വിഭാഗമാണ് മയക്കുമരുന്ന് കടത്തുകാരാകുന്നത്. ഇവരെ കണ്ടെത്താന്‍ സിനിമാപ്രവര്‍ത്തകരുടെ സഹായം വേണമെന്ന് അധികൃതര്‍ പറയുന്നു. എറണാകുളം ജില്ലയാണ് സംസ്ഥാനത്ത് നാര്‍കോട്ടിക് കേസുകളില്‍ മുന്നില്‍. 2019 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 726 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 783 പേര്‍ അറസ്റ്റിലായി. ഹാഷിഷ്, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, എം.ഡി.എം.എ., എല്‍.എസ്.ഡി, കൊക്കയിന്‍, നാര്‍ക്കോട്ടിക്ക് ആംബ്യുളുകള്‍ എന്നിവയാണ് പിടികൂടിയതിലേറെയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News