ബിഹാർ മുന്‍ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന

ന്യൂഡൽഹി:ബിഹാർ മുന്‍ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ഇദ്ദേഹത്തിന്റെ ജന്മശതാബ്ദി അടുത്തിരിക്കെയാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.

സോഷ്യലിസ്റ്റ് നേതാവായ ഠാക്കൂർ 1970 ഡിസംബർ – 1971 ജൂൺ വരെയും 1977 ഡിസംബർ – 1979 ഏപ്രിൽ വരെയുമാണ് ബിഹാർ മുഖ്യമന്ത്രിയായിരുന്നത്. അന്ന് ഒബിസി വിഭാഗക്കാർക്കായുള്ള മുംഗേരി ലാൽ കമ്മിഷൻ നിർദേശങ്ങൾ ഇദ്ദേഹത്തിന്റെ സർക്കാർ നടപ്പാക്കിയിരുന്നു. സർക്കാർ ജോലികളിൽ ഒബിസിക്കാർക്ക് സംവരണം നൽകണമെന്നായിരുന്നു കമ്മിഷന്റെ നിർദേശം.

അതേസമയം, ഇന്ത്യ മുന്നണിയിൽ ഇടഞ്ഞുനിൽക്കുന്ന ജെഡിയുവിനെ ലക്ഷ്യമിട്ടാണ് പുരസ്കാര പ്രഖ്യാപനമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ഠാക്കൂറിന്റെ മകൻ രാംനാഥ് ഠാക്കൂർ നിതീഷ് കുമാറിന്റെ ജെഡിയുവിൽനിന്നുള്ള രാജ്യസഭാ എംപിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News