KeralaNews

കെ സുധാകരൻ പറയുന്നതെല്ലാം കളവ്, പണം കൈപ്പറ്റിയിട്ടുണ്ട്: പരാതിക്കാരൻ ഷെമീർ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതിക്കാരൻ ഷെമീർ. സുധാകരൻ മോൻസനിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പണം നൽകിയ അനൂപുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റായ കെ സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം കളവാണെന്നും അദ്ദേഹം പറഞ്ഞു.

മോൻസൻ മാവുങ്കൽ 25 ലക്ഷം കൈപ്പറ്റി, അതിൽ നിന്ന് കെ സുധാകരൻ പത്ത് ലക്ഷം വാങ്ങിയെന്നുമാണ് രഹസ്യമൊഴിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കെ സുധാകരനെതിരെ യാതൊരു നടപടിയും എടുക്കാൻ ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ല.

ഇത്തരത്തിലുള്ള ഇടപാടുകാരിൽ നിന്നും തട്ടിപ്പുകാരിൽ നിന്നുമാണല്ലോ ഈ പണം പോകുന്നത്. കേരള ഹൈക്കോടതി ഇടപെടലും എൻഫോഴ്സെന്റ് സംഘത്തിന് വ്യകതമായ തെളിവ് കിട്ടിയതുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നിലപാട് മാറ്റാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ പൊലീസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേർത്തത് സ്വാഗതം ചെയ്യുന്നു. കൂടുതൽ പേർക്ക് മോൻസൻ പണം കൈമാറിയതിന്റെ രേഖ ക്രൈം ബ്രാഞ്ചിന് കൈമാറി. മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യക്കും സിഐ അനന്ത ലാലിനും പണം നൽകിയിട്ടുണ്ട്.

ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 15 ന് കേരള ഹൈക്കോടതി പരിഗണിക്കും. ക്രൈം ബ്രാഞ്ച് നിലപാട് അനുസരിച്ചായിരിക്കും തങ്ങളുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.

മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം.

കേസിൽപെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. അന്വേഷണസംഘത്തിനു മുന്നിൽ നാളെ ഹാജരാകില്ലെന്നും സുധാകരൻ പറഞ്ഞു.

‘‘സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടും. നിയമനടപടികൾ അഭിഭാഷകരുമായി ആലോചിക്കുകയാണ്. ഞാൻ പാർലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്നില്ല. കേസിലെ പരാതിക്കാരെ അറിയില്ല. എന്നെയും സതീശനെയും കേസിൽ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. മോൻസനെ കാണുമ്പോൾ 3 പേർ അവിടെയുണ്ടായിരുന്നു, ആരെന്നറിയില്ല’’ –സുധാകരൻ കൂട്ടിച്ചേർത്തു.

നാളെ കളമശേരിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ ക്രൈബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരുന്നു. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.

തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വച്ചു സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.

അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാർ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button