ഏറ്റുമാനൂരില്‍ വിലക്ക് ലംഘിച്ച് ചന്തയില്‍ പ്രവേശിച്ച നാലു പേര്‍ക്കെതിരെ കേസെടുത്തു,ലോറി ഡ്രൈവര്‍ക്കും കൊവിഡ്

കോട്ടയം ഏറ്റുമാനൂരില്‍ വിലക്ക് ലംഘിച്ച് ചന്തയില്‍ പ്രവേശിച്ച നാല് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. രോഗപ്പകര്‍ച്ച വ്യാപകമായതോടെയാണ് ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് അടച്ചത്. എന്നാല്‍ ഇവിടെ തൊഴിലാളികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി മാര്‍ക്കറ്റുകളിലെ തൊഴിലാളികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പേരൂര്‍ റോഡിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ഏറ്റുമാനൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കിടങ്ങൂരിലെ കടയിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്നു ഇയാള്‍.ഇന്നു പുലര്‍ച്ചെ ആറുപേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.

ചിങ്ങവനത്ത് പൊലീസ് സ്റ്റേഷനില്‍ കൊവിഡ് രോഗിഎത്തിയതോടെ നാല് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. കോട്ടയത്ത് 239 രോഗികളാണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിനെയും, കൊട്ടാരക്കര നഗരസഭയെയും റെഡ് കളര്‍ കോഡഡ് സെല്‍ഫ് ഗവണ്‍മെന്റായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത തുടരുകയാണ്. ഉത്തര കേരളത്തില്‍ പാലക്കാട് പട്ടാമ്പി മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനമാണ് ആശങ്ക ഉയര്‍ത്തുന്നത്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ആശങ്കയിലാണ് മേഖല. ജില്ലയിലെ മല്‍സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News