മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്ത് ഇംഗ്ലണ്ട്,ആഷസില്‍ ആശ്വാസജയം

ലണ്ടൻ: ഹാരി ബ്രൂക്കിന്റെ തകർപ്പൻ അർധ സെഞ്ചറിയുടെ മികവിൽ ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിലയ്ക്കെതിരെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് ജയം. 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ദിവസം ബാക്കിനിൽക്കെ അമ്പതാം ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.

ഈ വിജയത്തോടെ ഇംഗ്ലണ്ട് പ്രതീക്ഷ നിലനിർത്തി(2–1). ഓസ്ട്രേലിയ വിജയിച്ചിരുന്നെങ്കിൽ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമായിരുന്നു. സ്കോര്‍: ഓസ്‌ട്രേലിയ-263, 224, ഇംഗ്ലണ്ട്-237, 254-7.  93 പന്തിൽ 75 റൺസെടുത്ത ഹാരി ബ്രൂക്കാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് അഞ്ചു വിക്കറ്റ് വീഴ്ത്തി.

വിക്കറ്റ് നഷ്ടപ്പെടാതെ 27 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 42ൽ നിൽക്കെ ബെൻ ഡക്കെറ്റിനെ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ മൊയിൻ അലി( 15 പന്തിൽ 5)യേയും പറഞ്ഞുവിട്ട് മിച്ചൽ സ്റ്റാർക് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം നൽകി. പിന്നാലെ ക്രൗലി(55 പന്തിൽ 44)യെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി. സ്കോർ 131ൽ നിൽക്കെ ജോ റൂട്ടി(33 പന്തിൽ 21)നെ പാറ്റ് കമ്മിൻസ് പറഞ്ഞുവിട്ടു.

ഇതിനു ശേഷം ഹാരി ബ്രൂക്ക്-ബെന്‍ സ്റ്റോക്‌സ് സഖ്യം കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്ക് അതും തകർത്തു. 15 പന്തില്‍ 13 റണ്‍സെടുത്ത സ്റ്റോക്‌സിനെ അലക്‌സ് ക്യാരി വിക്കറ്റിനു പിന്നിൽ കുടുക്കി. പിന്നാലെ എത്തിയ ജോണി ബെയർസ്റ്റോയും അഞ്ചു റൺസു മാത്രമെടുത്ത് പുറത്തായി.

പിന്നാലെ മികച്ച പോരാട്ടവുമായി കളം നിറഞ്ഞ ബ്രൂക്കും സ്റ്റാർക്കിനു മുന്നിൽ കുടുങ്ങിയതോടെ പുറത്താകാതെ നിന്ന ക്രിസ് വോക്സും(47 പന്തിൽ 32) മാർക് വുഡും( 8 പന്തിൽ 16) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

4ന് 116 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് അർധ സെഞ്ചറിയുമായി ട്രാവിസ് ഹെഡ് (77) നടത്തിയ പോരാട്ടമാണ് ഓസ്ട്രേലിയയുടെ സ്കോർ 224ൽ എത്തിച്ചത്. അതോടെ ഒന്നാം ഇന്നിങ്സിലെ 26 റൺസ് ലീഡ് അടക്കം ഓസ്ട്രേലിയയുടെ ആകെ ലീഡ് 250ൽ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News