ബാലാവകാശ കമ്മീഷന്‍ വീട്ടിലെത്തി; ബിനീഷിന്റെ ഭാര്യയും അമ്മയും കുഞ്ഞും പുറത്തിറങ്ങി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനെയും സംഘത്തെയും ഇ.ഡി അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ബിനീഷിന്റെ ഭാര്യയെയും കുട്ടിയെയും അമ്മയെയും പുറത്തേക്ക് പോകാന്‍ ഇഡി അനുവദിച്ചു.

ഇവര്‍ മാധ്യമങ്ങളുമായും ബന്ധുക്കളുമായും ബാലാവകാശ പ്രവര്‍ത്തകരുമായും സംസാരിച്ചു. ജുഡീഷ്യല്‍ ബോഡിയെ തടയാന്‍ എന്ത് അവകാശമെന്ന് ആരാഞ്ഞ് ബാലാവകാശ കമ്മീഷന്‍ സിആര്‍പിഎഫിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂന്നു പേരെയും പുറത്തേക്ക് വിടാന്‍ ഇഡി സമ്മതിച്ചത്.

രണ്ടര വയസുള്ള കുട്ടിയെ ഉള്‍പ്പടെ 24 മണിക്കൂറുകളായി വീടിനുള്ളില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ പരാതി. എന്നാല്‍ ആദ്യം ഇഡിയുടെ അഭിപ്രായം കേട്ടറിഞ്ഞ സിആര്‍പിഎഫ് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ബാലാവകാശ കമ്മീഷനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് കമ്മീഷന്‍ ആര്‍പിഎഫിന് നോട്ടീസ് നല്‍കിയത്. കുട്ടിയുടെ അവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഉടന്‍തന്നെ പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News