ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ(Durga Krishna). ‘ഉടല്‍’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വച്ച് ഒഴിവാക്കില്ലെന്ന് ദുർഗ പറയുന്നു.
തങ്ങളെ പോലുള്ള നിരവധി പേർക്ക് അതിജീവത പ്രചോദനമാണെന്നും ദുർഗ കൃഷ്ണ പറഞ്ഞു. “എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്”, എന്നാണ് ദുർഗ പറഞ്ഞത്.
വിജയ് ബാബു വിഷയത്തിലും ദുർഗ പ്രതികരിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു. ഉടൽ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.
അതേസമയം, വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.
പാസ്പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിൽ ഉണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.