ഗൂഡാലോചന നടത്തിയത് അന്വേഷണ ഉദ്യോഗസ്ഥര്‍; എ.ഡി.ജി.പി ബി. സന്ധ്യക്കെതിരെ ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസില്‍ എഡിജിപി ബി. സന്ധ്യക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍. ഗൂഡാലോചന നടന്നെന്ന് പറയുന്നത് ആലുവ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിവരം നല്‍കേണ്ടിയിരുന്നത് എസ്എച്ച്ഒയ്ക്കാണ്. പക്ഷേ ഈ കേസില്‍ ബി.സന്ധ്യക്ക് വിവരങ്ങള്‍ കൈമാറിയത് എന്തിനാണെന്ന് ദിലീപ് കോടതിയില്‍ ചോദിച്ചു.

തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ട് എഡിജിപിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഡാലോചനയാണ് പുതിയ കേസ്. പ്രതികളല്ല ഇവിടെ പൊലീസ് ഉദ്യോഗസ്ഥരാണ് ഗൂഡാലോചന നടത്തിയത് എന്ന വാദവും ദിലീപ് ഉന്നയിച്ചു. വിഐപി ആരാണെന്ന് പറയാത്തത് മാപ്പുസാക്ഷിയായി ആരെയെങ്കിലും കൂട്ടിച്ചേര്‍ക്കാനായിരിക്കുമെന്നും പ്രതിഭാഗം ആരോപിച്ചു. അതേസമയം പ്രതിഭാഗം അഭിഭാഷകന്‍ വിഷയത്തെ ലളിതവത്ക്കരിച്ച് സംസാരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലെ എഫ്ഐആര്‍ ഹൈക്കോടതി പരിശോധിച്ചു. കേസില്‍ എഫ്ഐആര്‍ ചോദ്യം ചെയ്ത ദിലീപ്, ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുല്‍ബലമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് മാത്രമാണ് കേസിന്റെ അടിസ്ഥാനമെന്നും ദിലീപ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

വിഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്ഐആറിലുള്ളത്. ഒന്നാം പ്രതിക്ക് പോലും ഇത്തരമൊരു കഥ പറയാനില്ലെന്നും ബാലചന്ദ്രകുമാര്‍ തന്റെ തിരക്കഥ രചനാവൈഭവം ഉപയോഗിക്കുകയാണെന്നും അഡ്വ. ബി രാമന്‍പിള്ളി കോടതിയില്‍ പറഞ്ഞു.

തന്നെ ഒരുദ്യോഗസ്ഥനും ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്തതും എഫ്ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. അനിയനും അളിയനും ഒപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഡാലോചനയാകും? 83 വയസുള്ള തന്റെ അമ്മയൊഴികെ ബാക്കി കുടുംബാംഗങ്ങളെയെല്ലാം കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുകയാണ്; അനിയനും അളിയനുമൊപ്പം വീട്ടിലിരുന്ന് സംസാരിച്ചതെങ്ങനെ ഗൂഡാലോചനയാകുമെന്ന് ദിലീപ് പ്രതിഭാഗം ചോദിച്ചു.

ബാലചന്ദ്രകുമാറിന്റെ വിഡിയോ റെക്കോഡിങിലും പ്രതിഭാഗം സംശയമുന്നയിച്ചു. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തെന്ന് പറയുന്ന ടാബ് എവിടെയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. റെക്കോഡുകളെല്ലാം കെട്ടിച്ചമയച്ചതാണെന്നും പ്രതിഭാഗം ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ കേസ് കെട്ടിച്ചമച്ചതാണ്. പള്‍സര്‍ സുനിയില്‍ നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വളച്ചൊടിക്കുകയാണ് അന്വേഷണ സംഘമെന്നും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News