KeralaNews

ആയുസ് കൂടി, പ്രത്യുൽപ്പാദന നിരക്ക് കുറയുന്നു,കേരളത്തിലെ സ്ഥിതിവിവര കണക്കുകൾ ഞെട്ടിയ്ക്കുന്നത്

കൊച്ചി:മരണനിരക്കിനേക്കാള്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞതും ശരാശരി ആയുസ്സിലുണ്ടായ വര്‍ധനയും കേരളസമൂഹത്തില്‍ ജനസംഖ്യാപരമായ മാറ്റം (ഡെമൊഗ്രാഫിക് ട്രാന്‍സിഷന്‍) ഉണ്ടാക്കിയതായി പഠനം.

ഇതേ അവസ്ഥയില്‍ വികസിത ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ കുടുംബബന്ധങ്ങളിലും മൂല്യങ്ങളിലുമുണ്ടായ മാറ്റം അതേപടി കേരളത്തില്‍ പ്രകടമായിട്ടില്ലെന്ന് കൊച്ചി കേന്ദ്രമായ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്‌ഇഎസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു.

സംസ്ഥാനം സ്വീകരിക്കുന്ന നയങ്ങളാകും തുടര്‍മാറ്റങ്ങള്‍ തീരുമാനിക്കുന്നതെന്നും സിഎസ്‌ഇഎസിലെ അസോസിയറ്റ് ഫെലോ ഡോ. ബൈശാലി ഗോസ്വാമി നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 1971ല്‍ ഒരു സ്ത്രീക്ക് നാലു കുട്ടികളെന്നതായിരുന്നു കേരളത്തിലെ പ്രത്യുല്‍പ്പാദന നിരക്ക്. 1988 ആയപ്പോള്‍ രണ്ടു കുട്ടികളെന്ന നിരക്കിലായി. ഇപ്പോഴത് 1.7നും 1.9നും ഇടയിലാണ്.

സമാന അവസ്ഥ പാശ്ചാത്യരാജ്യങ്ങളിലും ചില കിഴക്കന്‍, -തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പല സാമൂഹ്യമാറ്റങ്ങള്‍ക്കും കാരണമായിരുന്നു. വിവാഹവും പ്രസവവും നീട്ടിവയ്ക്കല്‍, വിവാഹമോചന വര്‍ധന, അണുകുടുംബങ്ങളിലെ വിള്ളലുകള്‍, വിവാഹപൂര്‍വ സഹവാസം എന്നിവയായിരുന്നു ആ കാരണങ്ങള്‍. കേരളത്തില്‍ വിവാഹം കഴിക്കാതെ ഒന്നിച്ചുതാമസിക്കല്‍ സാധാരണമല്ലാത്തതിനാല്‍ വിവാഹത്തിലും വിവാഹബന്ധത്തിലൂടെയുള്ള പ്രസവത്തിലും വന്ന മാറ്റങ്ങളാണ് പ്രത്യുല്‍പ്പാദന നിരക്ക് കുറച്ചത്. വിവാഹ-, കുടുംബ സംവിധാനങ്ങള്‍ക്ക് കേരളത്തില്‍ ഇപ്പോഴും പ്രസക്തി കുറഞ്ഞിട്ടില്ല. അത് രണ്ടാം ജനസംഖ്യാപരമായ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് വൈകിപ്പിക്കുമെന്നും പഠനം പറയുന്നു.

മരണനിരക്ക് കുറഞ്ഞെങ്കിലും മരണം 80 വയസ്സിനുമുകളിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയെന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. മാറ്റത്തിന്റെ ആദ്യഘട്ടത്തില്‍ സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിലും ജീവിതദൈര്‍ഘ്യം കൂട്ടുന്നതിലും വിജയിച്ചു. ആയുര്‍ദൈര്‍ഘ്യം 1970––75ല്‍ 62 ആയിരുന്നത് 1996-–-2000ല്‍ 72 ആയും 2014––18ല്‍ 75 വയസ്സായും ഉയര്‍ന്നു.

പകരാത്ത രോഗങ്ങളിലേക്കുള്ള സ്വാഭാവിക പരിണാമവും കേരളത്തിലുണ്ടായി. 1990നും 2016നുമിടയില്‍ കേരളത്തില്‍ ആകെയുണ്ടായ രോഗങ്ങളുടെ നാലില്‍ മൂന്നും പകരാത്ത രോഗങ്ങളാണ്. മരണനിരക്ക് 75 വയസ്സിനുമുകളിലേക്ക് ഉയരാന്‍ അതും കാരണമായി. പ്രായാധിക്യംമൂലമുള്ള മരണനിരക്ക് 80 വയസ്സിനുമുകളിലേക്ക് മാറാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് പ്രായമായവരുടെ അനുപാതം കൂടുതല്‍ കേരളത്തിലാണ്. വിവിധ പ്രായത്തിലുള്ളവരെ പ്രത്യേകം പരിഗണിക്കുന്ന പുതിയ നയങ്ങളും ഇടപെടലുകളും ഉണ്ടാകുന്നത് മരണത്തിന്റെ തോത് 80 വയസ്സിനുമുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button