നിപ്പയില്‍ ആശ്വാസം; 20 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപതു സാമ്പിളുകള്‍കൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാര്‍ത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു.

അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്‌കില്‍ ഉള്ളവരെന്നു കരുതിയ 30 പേര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 പേരുടെ സാമ്പിളുകള്‍ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

നിപ്പബാധ തിരിച്ചറിഞ്ഞ ഉടന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രതിരോധനടപടികള്‍ ഫലം കാണുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവില്‍ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചത്.

അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധരുള്‍പ്പെട്ട കേന്ദ്രസംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന പത്തുപേരുടെയും ഫലം ഇന്നലെ നെഗറ്റീവ് ആയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍, അടുത്തബന്ധുക്കള്‍, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫലമാണ് ഇന്നലെ പുറത്തുവന്നത്.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജാഗ്രത തുടരുന്നതായും കുട്ടിക്ക് നിപ്പ വരാനുണ്ടായ കാരണം വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടു പ്രകാരമേ പറയാനാകൂവെന്നും മന്ത്രി അറിയിച്ചു. വൈറസ് ബാധ വവ്വാലിലൂടെയായിരിക്കാമെന്നാണ് വിലയിരുത്തല്‍. കുട്ടി കഴിച്ച റംബൂട്ടാന്‍ പഴം തന്നെയായിരിക്കും കാരണമെന്നാണ് നിഗമനം. രണ്ടു ദിവസം ഇവിടെ പരിശോധന നടത്തിയ സംഘം ഇതു സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ കുട്ടിയുടെ വീടിന് ആറു കിലോമീറ്റര്‍ അകലെ വവ്വാലിനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. ഇതു മൃഗസംരക്ഷണവകുപ്പ് പരിശോധനനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിരീക്ഷണവാര്‍ഡില്‍ തുടരുന്നവരുടെ സാമ്പിളുകള്‍ മെഡിക്കല്‍ കോളജില്‍ സജ്ജീകരിച്ച ലാബില്‍ ഇന്നുമുതല്‍ പരിശോധിച്ചുതുടങ്ങും. ലക്ഷണങ്ങളുമായി കഴിയുന്ന 48 പേരില്‍ 31 പേരും കോഴിക്കോട് ജില്ലയില്‍നിന്നുള്ളവരാണ്.

വയനാട്ടില്‍നിന്നു നാല്, മലപ്പുറത്തുനിന്ന് എട്ട്, എറണാകുളത്തുനിന്ന് ഒരാള്‍, കണ്ണൂരില്‍നിന്നു മൂന്നുപേര്‍, പാലക്കാട്ടുനിന്ന് ഒരാള്‍ എന്നിങ്ങനെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News