പ്രണയവിവാഹത്തിന് എതിരുനിന്നു; പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്നുകെട്ടിത്തൂക്കി

ലക്‌നൗ: പ്രണയത്തിന് എതിരുനിന്ന പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. വിവാഹത്തിന് വിസമ്മതമറിയിച്ച പിതാവിനെ കാമുകന്റെ സഹായത്തോടെയാണ് യുവതി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരിന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 46കാരനായ ഹര്‍പാല്‍ സിങ്ങാണ് മരിച്ചത്.

ഹര്‍പാലിനെ മദ്യം നല്‍കി മയക്കിയ ശേഷം ബോധം പോകുന്നത് വരെ പ്രീതിയും കാമുകനും ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ചു. ബറേലിയിലെ സംഭല്‍ ഗ്രാമത്തില്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഹര്‍പാലിന്റെ മൃതദേഹം കണ്ടെത്തിയത്. ഹര്‍പാലിന്റെ മകളും കാമുകനും മറ്റൊരാളും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ മകള്‍ പ്രീതിയെയും കാമുകന്‍ ധര്‍മേന്ദ്ര യാദവിനെയും പോലീസ് ബാദുനില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ഒളിവിലാണ്.

കര്‍ഷകനായ ഹര്‍പാല്‍ മകളുടെ പ്രണയത്തിന് വിസമ്മതിക്കുകയും തന്റെ ഭൂമി വിട്ടുനല്‍കില്ലെന്നു അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പിതാവിനെ കൊല്ലാന്‍ മകളും കാമുകനും തീരുമാനിച്ചത്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്. ഹര്‍പാലിന്റെ ശരീരത്തില്‍ കണ്ട മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിയത്.

പിതാവ് മരിച്ച ദിവസം മകള്‍ കാമുകന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസിന് സംശയം തോന്നിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കൊലപാതകം ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News