സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരികെ നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുക തിരികെ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ തുക ഒന്‍പത് ശതമാനം പലിശയോടെ പി.എ.ഫില്‍ നിക്ഷേപിക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ ഈ തുക പിന്‍വലിക്കാന്‍ സാധിക്കും.

കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ് കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വീതം പിടിച്ചിരുന്നത്. ഈ തുക തിരികെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതേസമയം, മന്ത്രിസഭായോഗത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം ലഭിച്ചു. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പിന് തലേദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടുതല്‍ നീട്ടാനും തീരുമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News