വനിതാ പ്രവര്‍ത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോയും ചിത്രങ്ങളും; സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പയ്യോളി: വനിതാ പ്രവര്‍ത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വിഡിയോയും ഫോട്ടോകളും മെസേജുകളും അയച്ച സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി. സുരേഷിനെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഏരിയാ കമ്മിറ്റിയില്‍നിന്നും ആറുമാസത്തേക്ക് സസ്പെന്‍ഡു ചെയ്തത്. പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം അടങ്ങുന്ന അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. അശ്ലീല വീഡിയോകള്‍ അയക്കുന്നത് ബ്രാഞ്ച് കമ്മിറ്റി അംഗമായ വനിതാ പ്രവര്‍ത്തക വിലക്കിയെങ്കിലും പിന്നെയും ഇത് തുടര്‍ന്നു.

ഇതോടെയാണ് പ്രവര്‍ത്തക ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഏരിയാ കമ്മിറ്റിക്കുമുന്നില്‍ സംഭവം ഇദ്ദേഹം നിഷേധിച്ചതോടെ പാര്‍ട്ടി നിജഃസ്ഥിതിക്കുവേണ്ടി ഒരു വനിത ഉള്‍പ്പെടെ മൂന്നംഗ അന്വേഷണക്കമ്മിഷനെ ചുമതലപ്പെടുത്തുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗം ടി. ചന്തു, ഏരിയാ കമ്മിറ്റി അംഗം ടി. ഷീബ, തുറയൂര്‍ ലോക്കല്‍ സെക്രട്ടറി വി. ഹമീദ് എന്നിവരായിരുന്നു കമ്മിഷന്‍. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഏരിയാ കമ്മിറ്റി നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തെ ജില്ലാ കമ്മിറ്റി അംഗീകരിച്ചു. സി.പി.എമ്മിന്റെ മുതിര്‍ന്ന അംഗമായ സുരേഷ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ബാങ്ക് ഡയറക്ടറുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News