രാജ്കോട്ടിൽ ഗെയിമിങ് സോണിൽ വൻ തീപിടിത്തം, കുട്ടികളടക്കം ഇരുപതിലേറെ പേർ വെന്തുമരിച്ചു

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ടിആർപി ഗെയിമിങ് സോണിൽ ഉണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം നിരവധി പേർ വെന്തുമരിച്ചു. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിൽ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളടക്കം നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക
മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഉച്ചയോടുകൂടിയായിരുന്നു ഗെയിമിങ് സോണിൽ തീപിടിത്തം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഇതുവരെ 20 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുന്നുണ്ട്. യുവരാജ് സോളങ്കി എന്നയാളുടെ പേരിലാണ് ഗെയിമിങ് സോൺ പ്രവർത്തിക്കുന്നത്- രാജ്കോട്ട് കമ്മിഷണർ രാജു ഭാർഗവയെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.

തീപിടിത്തത്തിനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് ശക്തമായ കാറ്റ് തുടരുന്നതിനാൽ തീ അണക്കുന്നത് പ്രതിസന്ധിസൃഷ്ടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനത്തിന് ആവശ്യമായത് ചെയ്യണമെന്ന് മുനിസിപ്പൽ കോർപ്പറേഷനും അധികൃതർക്കും നിർദേശം നൽകിയതായി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News