കാറിന് തീപ്പിടിച്ച് ഡ്രൈവർ മരിച്ചു;സംഭവം കൊല്ലത്ത്

കൊല്ലം: ചാത്തന്നൂരിൽ കാറിന് തീപ്പിടിച്ച് ഒരാൾ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. ഞായറാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. മരിച്ച ആളേക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ചാത്തന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽനിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ കാറിന്‍റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാൽ പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാൾ മരിച്ചിരുന്നു.

ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ നിഗമനം. ചിറക്കറ തട്ടാരുകോണം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. ഇദ്ദേഹത്തെ ഞായറാഴ്ച ഉച്ചമുതൽ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ മരുമകന്റേതാണ് കാർ. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News