എം സ്വരാജിന്റെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി സി.പി.ഐ.എം

കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത്തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഐഎം കോടതിയില്‍ ചോദ്യം ചെയ്യും.

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായമണ്ഡലമാണ് തൃപ്പൂണിത്തുറ. 992 വോട്ടിന് സിറ്റിംഗ് എംഎല്‍എ എം സ്വരാജ് കെ ബാബുവിന് മുന്നില്‍ വീണത് ബിജെപി വോട്ടുകള്‍ മറച്ചത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കെ ബാബുവിന്റെ വിജയത്തിനെതിരെ സിപിഐഎം കോടതിയെ സമീപിക്കുന്നത്.

കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം കൂടി സിപിഐഎം ഉന്നയിക്കുന്നു. ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഐഎം ആവശ്യം. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സിപിഐഎം ആരോപിക്കുന്നു.

എണ്‍പത് വയസ് കഴിഞ്ഞവരുടെ 1071 പോസ്റ്റര്‍ ബാലറ്റ് എണ്ണാതെ മാറ്റിവച്ച നടപടിയും സിപിഐഎം എതിര്‍ക്കും. സീല്‍ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താല്‍ വോട്ട് അസാധുവാക്കാന്‍ പറ്റില്ലെന്നും സിപിഐഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി എം സുന്ദരന്‍ കോടതിയില്‍ ഹര്‍ജി നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News