KeralaNews

രാജ്യത്ത് കൊവിഡ് വ്യാപനത്തോത് കുറഞ്ഞതായി കേന്ദ്രം,കേരളത്തിലെ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെ

ന്യൂഡല്‍ഹി : കോവിഡ്-19 രോഗ വ്യാപനത്തിന്റെ കുറവ് രാജ്യത്ത് കുറയുന്നതായും, ലോക്ക്ഡൗണ്‍ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള മാര്‍ച്ച് ആദ്യവാരം, കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ദിവസത്തില്‍ ഇരട്ടിക്കുന്നതായിരുന്നു സ്ഥിതിയെങ്കില്‍ കഴിഞ്ഞ ഏഴ് ദിവസം ഇത് 6.2 ദിവസമായി മാറിയിട്ടുണ്ടെന്നു ആരോഗ്യമന്ത്രാലയം പറയുന്നു.

പുതിയ കേസുകളുടെ വളര്‍ച്ചയിലും 40 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. നാല് ശതമാനം മാത്രമുള്ള നിലവിലെ രാജ്യത്തെ രോഗ വ്യാപന തോത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം ഭേദമാകുന്നവരുടെ തോതിലും വര്‍ധനവുണ്ടായിട്ടുണ്ട്. 13 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ നിരക്ക്. കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും, കേരളത്തില്‍ താഴേത്തട്ടിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് രോഗവ്യാപനം കുറയ്ക്കാന്‍ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം കേരളത്തില്‍ ഇന്ന് വെള്ളിയാഴ്ച്ച ആശ്വാസ ദിനമാണ്, ഒരാള്‍ക്ക് മാത്രം കോവിഡ്-19. കോഴിക്കോട് ജില്ലയിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം വന്നത്. 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി, കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചത്. നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button