24 മണിക്കൂറില്‍ 527 കൊവിഡ് രോഗികള്‍,ഒരു മരണം,ഞെട്ടിത്തരിച്ച് തമിഴ്‌നാട്

ചെന്നൈ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട്ടില്‍ വന്‍വര്‍ദ്ധനവ്.527 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 3550 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേര്‍ക്ക് രോഗബാധയുണ്ടായ കോയമ്പേട് ചന്തയില്‍ നിന്നാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഏറിയ പങ്കുമുള്ളത്.കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും വിവിധ ജില്ലകളികളിലേക്ക് മടങ്ങിയ മൂന്നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കോയമ്പേട് മാര്‍ക്കറ്റില്‍ വന്നുപോയവരില്‍ 150 ല്‍ അധികം പേര്‍ക്ക് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കച്ചവടക്കാര്‍ ചുമട്ടുതൊഴിലാളികള്‍ ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് കോയമ്പേട് വന്നുപോയിട്ടുള്ളത്. സ്വന്തം നാടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ചെന്നൈയില്‍ ചില്ലറ വില്‍പ്പന നടത്തുന്ന കച്ചവടക്കാരിലും കൊവിഡ് സ്ഥിരീകരിച്ചു. പച്ചക്കറി കച്ചവടക്കാരനില്‍ നിന്നാണ് ചെന്നൈയിലെ വണ്ണാരപ്പേട്ട് തെരുവിലേക്ക് രോഗം പകര്‍ന്നത് എന്നും സ്ഥിരീകരിച്ചു. 259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവിഗ നഗറില്‍ ആയിരക്കണക്കിന് പേരെ നിരീക്ഷണത്തിലാക്കി. അവശ്യസാധനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ആളുകള്‍ പ്രതിഷേധിച്ചു. അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന പരാതിയുമായി മധുരയിലും ചെങ്കല്‍പ്പേട്ടിലും ജനം തെരുവിലറങ്ങി. ഭക്ഷണ സാധനങ്ങള്‍ പോലും ഇല്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം വേണമെന്നും ആവശ്യപ്പെട്ട് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ തിരുപ്പൂരില്‍ റോഡ് ഉപരോധിച്ചു.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം സംസ്ഥാനത്ത് 2107 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1409 പേര്‍ രോഗമുക്തരായി,31 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News