കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

തിരുവനന്തരപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിന്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കൊവിഡ് മരണനിരക്ക് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളില്‍ ഓക്സിജന്‍ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കും. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News