9 മുതല്‍ 16 വയസുവരെയുള്ള കുട്ടികളെ വേദഗ്രന്ഥ പഠനത്തിനായി ബിഹാറില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചു; കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

പാലക്കാട്: വേദഗ്രന്ഥ പഠനത്തിനായി 9 മുതല്‍ 16 വയസുവരെയുള്ള കുട്ടികളെ ബിഹാറില്‍ നിന്ന് കേരളത്തിലെത്തിച്ചു. കേരള എക്‌സ്പ്രസിലാണ് രാവിലെ ബിഹാര്‍ സ്വദേശികളായ 16 കുട്ടികള്‍ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. എന്നാല്‍ മതിയായ രേഖകൾ ഇല്ലാതെ വന്ന കുട്ടികളെ പാലക്കാട് ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. കരിങ്കരപ്പുള്ളിയിലെ ശാരദ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന 16 കുട്ടികളുടെ യാത്രയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

25 വയസുകാരനായ രാം നാരായണ പാണ്ഡ്യയാണ് കെയര്‍ ടേക്കറായി കുട്ടികളോടൊപ്പമുണ്ടായിരുന്നത്. ഇവരെ കൊണ്ടുവന്ന രാം നാരായാണ പാണ്ഡ്യയുടെ പക്കല്‍ മതിയായ രേഖകളുണ്ടായിരുന്നില്ല. 10 കുട്ടികള്‍ക്ക് മാത്രമാണ് യാത്രാ ടിക്കറ്റ് ഉണ്ടായിരുന്നത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതരെ ആര്‍പിഎഫ് വിളിച്ചുവരുത്തുകയായിരുന്നു.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് എത്തിയ ശാരദ ട്രസ്റ്റ് ജീവനക്കാർ കുട്ടികള്‍ ട്രസ്റ്റിലെ വിദ്യാര്‍ത്ഥികളാണെന്നും ലോക്ഡൗണ്‍ കാലത്ത് ഇവര്‍ ബിഹാറിലേക്ക് മടങ്ങിയതാണെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ രക്ഷിതാക്കളുടെ സമ്മത പത്രമടക്കമുള്ള രേഖകള്‍ ഹാജരാക്കാതെ കുട്ടികളെ വിട്ടുതരില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 ദിവസത്തിനുള്ളില്‍ കുട്ടികളുടെയും സ്ഥാപനത്തിന്റെയും എല്ലാ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം. അതുവരെ വടക്കന്തറയിലെ ചൈല്‍ഡ് കെയര്‍ സെന്ററില്‍ കുട്ടികളെ പാര്‍പ്പിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News