26.1 C
Kottayam
Monday, April 29, 2024

മുല്ലപ്പെരിയാർ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ചീഫ് സെക്രട്ടറി, ആശങ്കയായി യു.എൻ.റിപ്പോർട്ട്

Must read

തിരുവനന്തപുരം:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം തുടക്കം മുതൽ ചെയ്തു വരുന്നതായി ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് 16.10.2021 തീയതി മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തമിഴ്നാടമായി ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും ആവശ്യമായ നടപടികൾ കൈക്കൊളളുന്നതിനായി നിരന്തരം ആശയവിനിമയം നടത്തി വരുന്നു. കൂടാതെ ചീഫ് സെക്രട്ടറി തലത്തിൽ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവരോടും മേൽ വിഷയത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തിൽ അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ബഹു. കേരള മുഖ്യമന്ത്രി ബഹു. തമിഴ് നാട് മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മഴ മൂലം 24.10.2021 തീയതി രാത്രി 9 മണിയ്ക്ക് 136.95 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് ടണൽ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 16.10.201 തീയതിയിൽ 1300 ക്യുസെക്ക്സ് എന്നത് 24.10.2021 തീയതിയിൽ പൂർണ്ണ ശേഷിയായ 2200 ക്യുസെക്സിലേക്ക് ഉയർത്തിയിട്ടുണ്ട്.

കൂടാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപുതന്നെ അറിയിപ്പ് ലഭ്യമാക്കാൻ തമിഴ്നാട് സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയപ്പോൾ 23.10.2021 തീയതിയിൽ തമിഴ്നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി 2018 ലെ ഇടക്കാല ഉത്തരവിൽ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ബഹുമാനപ്പെട്ട കോടതിയിൽ നാളെ പരിഗണിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി, 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമർപ്പിക്കുന്നതാണ്. ആയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്ന് അറിയിക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോര്‍ച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുന്നതിനിടെയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കവും നിയമപോരാട്ടവും റിപ്പോര്‍ട്ടിലുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. അണക്കെട്ട് തകരുമെന്ന ഭീതി മൂലം ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ വാദം. തമിഴ്‌നാട് ഇതിനു സമ്മതിക്കുന്നില്ല. 2009ല്‍ പുതിയ അണക്കെട്ട് പണിയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാഭീഷണി പരിശോധിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ മറ്റു കണ്ടെത്തലുകള്‍

ന്മ ലോകത്തിലെ 10,000ലേറെ ഡാമുകള്‍ 10 വര്‍ഷത്തെ കാലാവധി തീര്‍ന്നവയാണ്. പലതും 100 വര്‍ഷത്തിലേക്ക് അടുക്കുന്നു.

ലോകത്തിലെ ആകെ ഡാമുകളുടെ 55% (32,716) ഡാമുകള്‍ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ്.
ഇന്ത്യയില്‍ 1,115 ഡാമുകളുടെ 50 വര്‍ഷ കാലാവധി 2025നകം തീരും. 4,250 ഡാമുകളുടെ കാലാവധി 2050ല്‍ തീരും. 64 ഡാമുകള്‍ 2050ല്‍ 150 വര്‍ഷം പഴക്കമുള്ളതാകും.കഴിഞ്ഞ 40 വര്‍ഷമായി ഡാമുകളുടെ നിര്‍മാണം കുറഞ്ഞിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയാണ് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി തലത്തിലും സെക്രട്ടറി തലത്തിലും വൈകാതെ ചര്‍ച്ച നടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. നേരത്തേ മുഖ്യമന്ത്രിതല ചര്‍ച്ച നടന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി തലത്തിലും സെക്രട്ടറി തലത്തിലും ചര്‍ച്ചകള്‍ നടന്നു. തമിഴ്നാട്ടിലെ തേനി, രാമനാഥപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്കു കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം ഉറപ്പാക്കിയാകും പുതിയ അണക്കെട്ടു നിര്‍മാണം. പരിസ്ഥിതി ആഘാതപഠനം പുരോഗമിക്കുന്നു. വനം- പരിസ്ഥിതി വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്.

ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട്

1896ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അപകടകരമായ വിധത്തില്‍ ചോര്‍ച്ച ദൃശ്യമായത് 1977ലാണ്. സുര്‍ക്കി മിശ്രിതം വലിയ തോതില്‍ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി. പിന്നീട് തമിഴ്‌നാടിന്റെ എതിര്‍പ്പ് അവഗണിച്ചു പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ തയാറാക്കി. അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പാറയുടെ ഉറപ്പു പരിശോധിക്കാന്‍ 30 ബോര്‍ഹോളുകള്‍ നിര്‍മിച്ചു സാംപിളുകള്‍ ശേഖരിച്ചു. വെള്ളത്തിലാകുന്ന 50 ഹെക്ടര്‍ സ്ഥലത്തിന്റെ സര്‍വേയും പൂര്‍ത്തീകരിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താനായി ആന്ധ്രപ്രദേശിലെ പ്രഗതി കണ്‍സല്‍റ്റന്‍സിയെ നിയമിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ പഠനം നടത്താന്‍ അനുമതി ലഭിച്ചതോടെ 2019ല്‍ പത്തംഗ സംഘമെത്തി പ്രാഥമിക സന്ദര്‍ശനം നടത്തി മടങ്ങിയെങ്കിലും ഇക്കാര്യത്തിലും കാര്യമായ തുടര്‍നടപടികളുണ്ടായില്ല.

മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായി രംഗത്തുണ്ട്. ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയര്‍ത്താനായി ബേബി ഡാം ബലപ്പെടുത്താന്‍ തമിഴ്‌നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ഇതു കേരളം ലംഘിക്കുന്നതായും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്‌നാടിന്റെ അനുമതിക്കായി കേരളം പല തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടുമില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഭൂചലനങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ വള്ളക്കടവില്‍ 2.3 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. രാത്രി 8.50, 9.02 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലെ വലിയ ശബ്ദമുണ്ടായതിനു പിന്നാലെ കെട്ടിടങ്ങളുടെ ജനല്‍പാളികള്‍ വിറച്ചു, കതകുകള്‍ ആടിയുലയുകയും പാത്രങ്ങള്‍ നിലത്തു വീഴുകയും ചെയ്തു. 8.50ന് ഉണ്ടായ ചലനം 5 സെക്കന്‍ഡ് നീണ്ടു. പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം ഉള്‍പ്പെടെ പ്രദേശങ്ങളിലും ചലനമുണ്ടായി.

കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കണമെന്ന് പാര്‍ലമെന്ററി സ്ഥിരം സമിതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഇതിനു വേണ്ട നടപടികള്‍ ജലശക്തി മന്ത്രാലയം വനം, പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്നു ചെയ്യണമെന്നും കേരളത്തിലെ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകളുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തി ആശങ്കകള്‍ മനസ്സിലാക്കുകയും പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കുകയും വേണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കാന്‍ കഴിയാത്ത വിധം പരിസ്ഥിതി ലോബിയുടെ സമ്മര്‍ദമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സമിതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ ശുപാര്‍ശ.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനും തമിഴ്‌നാടിനുമിടയില്‍ മധ്യസ്ഥന്റെ പങ്ക് ക്രിയാത്മകമായും സത്യസന്ധമായും വഹിക്കണമെന്നും ജലശക്തി മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കുന്നതിന് സത്യസന്ധമായ ഇടപെടലുകള്‍ നടത്തണം. എടുത്ത നടപടികള്‍ പാര്‍ലമെന്ററി സമിതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week