വോട്ടര്‍പട്ടിക ക്രമക്കേട്, ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

വ്യാജ വോട്ടർ ഐഡികൾ നൽകിയെന്ന ആരോപണം സംസ്ഥാനത്ത് ശക്തമാകുന്നു. ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച്‌ മാര്‍ച്ച്‌ 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം.

കണ്ണൂര്‍, കൂത്തുപറമ്ബ്, കല്‍പ്പറ്റ, തവനൂര്‍, പട്ടാമ്ബി, ചാലക്കുടി, പെരുമ്ബാവൂര്‍, ഉടുമ്ബന്‍ചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി രൂപപ്പെടുന്നത്.കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്താന്‍ ബുധനാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. അരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ അപാകത ഉണ്ടെങ്കില്‍ അന്വേഷിക്കുന്നതിന് കൊല്ലം ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ധരും ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചു. പത്തനാപുരം എല്‍.ആര്‍ തഹസീല്‍ദാരും തിരഞ്ഞെടുപ്പ് സംസ്ഥാനതല പരിശീലകനുമായ എം.റഹീം നേതൃത്വം നല്‍കുന്ന അഞ്ചംഗ സംഘത്തില്‍ ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും സങ്കേതിക വിദഗ്ധനും അംഗങ്ങളാണ്. അന്വേഷണ സംഘം ഇന്നലെ കൊല്ലം അസംബ്ലി മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പരിശോധിച്ചു. വരും ദിവസങ്ങളില്‍ മറ്റ് താലൂക്കുകളിലെ തിരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് മാര്‍ച്ച്‌ 20 നകം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News