എടുത്തുചാട്ടക്കാരന്‍ എല്ലൊടിഞ്ഞ അവസ്ഥയില്‍,ഉമ്മന്‍ചാണ്ടിയെന്ന രക്ഷാകര്‍ത്താവിനെ ഇനി വേണം,തുറന്നുപറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം:സിപിഎം നേതൃത്വവുമായി അകന്നു നില്‍ക്കുകയും സ്വതന്ത്രരാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത ചെറിയാന്‍ ഫിലിപ്പ് കോണ്ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടു. കേരള സഹൃദയ വേദിയുടെ പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പ് സ്വീകരിക്കുന്ന ചടങ്ങാണ് ചെറിയാന്റെ രാഷ്ട്രീയ വഴിമാറ്റം കൂടി സാക്ഷ്യപ്പെടുത്തിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് സമ്മാനിച്ചത്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിയും വേദിയിലുണ്ടായിരുന്നു.

20 വര്‍ഷത്തിനു ശേഷം ഞങ്ങള്‍ സമാന ചിന്താഗതിക്കാരായി ഒരു വേദിയില്‍ എത്തുകയാണ്. രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല. 2001-ല്‍ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാന്‍ ഫിലിപ്പിനുണ്ടായി. അതോടെ തനിക്കും ചെറിയാനുമായി ഉള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. എനിക്ക് ചെറിയാനോട് ദേഷ്യമില്ല. എന്റെ ഭാഗത്ത് നിന്നും എന്തോ ഒരു തെറ്റുണ്ടായെന്ന തോന്നല്ലാണ് വന്നത്. ചെറിയാന് ജയിച്ചു വരാന്‍ പറ്റിയ ഒരു സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല. അതു തന്റെഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. രാഷ്ട്രീയ രംഗത്തെ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആണ് ആ സംഭവത്തെ കണ്ടത്. വ്യത്യസ്ത ആശയങ്ങള്‍ വെച്ച് മത്സരിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധമായി പോകാന്‍ പാടില്ല. അന്നത്തെ മത്സരം നല്ല മത്സരമായിരുന്നു – ചെറിയാന് പുരസ്‌കാരം നല്‍കിയ ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്വതന്ത്രനിലപാടുകളെടുക്കുന്ന ഒരാള്‍ക്ക് പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ട് വന്നേക്കാമെന്ന് ചടങ്ങില്‍ സംബന്ധിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ആ സത്യം ചെറിയാന്റെ മുഖത്തു കാണാമെന്നും അദ്ദേഹം പറഞ്ഞു. മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് വാചാലനായി.

എംഎല്‍എ ഹോസ്റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയിലായിരുന്നു എഴുപതുകളില്‍ എന്റെ താമസം. പീഡനങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും സമയത്ത് തന്നെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടി തന്റെ രക്ഷകര്‍ത്താവാണ്. ആ രക്ഷകര്‍ത്താവ് ഇപ്പോഴും വേണം. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോള്‍ എടുത്തുചാട്ടക്കാരന്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും ഉമ്മന്‍ ചാണ്ടിയുടെ രക്ഷാകര്‍ത്തൃത്വം ഇനിയും ഉണ്ടാകണമെന്നും ചെറിയാന്‍ ഫിലിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News