സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ റദ്ദാക്കി; ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബോര്‍ഡ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതായി ഐസിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്ന് ഐസിഎസ്ഇക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു.

ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ വേണ്ടെന്നു വച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. പന്ത്രണ്ടാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക്, സാഹചര്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് അവസരം നല്‍കും. അല്ലാത്തവരുടെ ഫലം കഴിഞ്ഞ മൂന്നു പരീക്ഷകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്നുമുതല്‍ 15 വരെ നടത്തുമെന്നായിരുന്നു സിബിഎസ്ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News