നുണ പരിശോധനയിലും തെളിയിക്കാന്‍ സാധിച്ചില്ല; ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ!

തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തില്‍ സിബഐയും. കേസില്‍ അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തിലാണ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.

കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണസംഘം ഇതിനോടകം രേഖപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കുടുംബത്തെയും മാനേജര്‍മാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരെ രണ്ടുപേരെ കൂടാതെ കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി.

എന്നാല്‍, നുണപരിശോധനയില്‍ പോലും കലാഭവന്‍ സോബിയുടെയും അര്‍ജുന്റെയും വാദങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭാവന്‍ സോബിയുടെ വാദം. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഈ വാദങ്ങളാണ് നുണപരിശോധനയിലും തെളിയിക്കാന്‍ സാധിക്കാതെ ഇരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News