ഫുട്ബോൾ കാണാനെത്തി, മരണമുഖത്തു നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഒടുവിൽ താരമായി മടക്കം

മിയാമി:90 മിനിറ്റും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗെയിമാണ് ഫുട്‌ബോള്‍.കളിയിൽ വീഴുത്തവരും വാഴുന്നവരുമൊക്കെയുണ്ട്’കളിയാവേശത്തിലേക്ക് ആഴ്ന്നിറങ്ങിയാല്‍ ‘പിന്നെ ചുറ്റമുള്ളതൊന്നും കാണാന്‍ പറ്റൂല്ല സാറേ’ എന്നു തന്നെ പറഞ്ഞുപോകും. അത്തരത്തില്‍ ഒരു ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തി ഒടുവില്‍ മരണത്തിന്റെ വാവട്ടം വരെ കണ്ടു മടങ്ങിയെത്തിയിരിക്കുകയാണ് ഒരു താരം.

അമേരിക്കയിലെ മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയമാണ് ആ ‘താരത്തിന്റെ’ അത്യപൂര്‍വ രക്ഷപെടലിനു സാക്ഷ്യം വഹിച്ചത്. ആള് ഒരു പൂച്ചയാണ്. ഗ്രൗണ്ടില്‍ കോളേജ് ഫുട്ബോള്‍ മത്സരം നടക്കുന്നു എന്നറിഞ്ഞു കാണാനെത്തിയതാണ്. പക്ഷേ ചെറുതായി ഒന്നു പിഴച്ചു. കാല്‍ വഴുതി ഗ്യാലറിയുടെ മേല്‍ത്തട്ടില്‍ നിന്ന് താഴേക്ക്. ഇടയക്ക് എവിടെയോ നഖം ഉടക്കിയതു കൊണ്ടു പിടിച്ചു നിന്നു.

ഗ്രൗണ്ടില്‍ തീപാറുന്ന പോരാട്ടം. അതു കാണാനെവിടെ സമയം. ആ നേരമെല്ലാം ‘ഇദ്ദേഹം’ ജീവന്‍മരണ പോരാട്ടത്തിലായിരുന്നു. ഇതിനിടെ ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടക്കുന്നത് ‘ഇരുകാലികളായ’ മറ്റു കാണികളില്‍ ആരോ ശ്രദ്ധിച്ചു.

ഭാഗ്യമെന്നു വേണം പറയാന്‍. പിന്നെ വലിയ പുകിലായിരുന്നു. മത്സരം കാണാനെത്തിയവര്‍ എല്ലാം കൂടി ‘രക്ഷാപ്രവര്‍ത്തനം’ തുടങ്ങി. പക്ഷേ അത് വിഫലമായി. എല്ലാം തീര്‍ന്നെന്നു കരുതിയ നിമിഷങ്ങള്‍. എന്നാല്‍ താഴേക്കുള്ള പോക്ക് ‘അങ്ങനെയങ്ങ്’ പോകാനായിരുന്നില്ല.

താഴേ നിലയിലും ഉണ്ടായിരുന്നു ജീവന്റെ വിലയറിയാവുന്നവര്‍. അവര്‍ നിമിഷങ്ങള്‍ക്കകം ഒരു അമേരിക്കന്‍ പതാകയെടുത്തങ്ങു വിരിച്ചു. ഒരു പട്ടുമെത്തയിലേക്ക് എന്നവണ്ണം ആ പൂച്ച സുരക്ഷിതമായി പതാകയില്‍ വീണു. ഇതുകണ്ട് ഗോള്‍ ആഘോഷിക്കുന്നതുപോലെ കാണികള്‍ കൈയടിച്ച്‌ ആര്‍ത്തുവിളിച്ചു. ഇതിലും വലിയ ത്രില്ലിങ് നിമിഷം ഇനി ആ ഫുട്‌ബോള്‍ കളിയില്‍ കിട്ടാനുണ്ടോ???

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News