വ്യവസായിയുടെ ഒരു കോടി തട്ടിയെടുത്തു; ഇടനിലക്കാരന്‍ കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയായ വ്യവസായ പ്രമുഖനില്‍നിന്നാണ് പണം തട്ടിയെടുത്തിട്ടുളളത്. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇടനിലക്കാരനായി നടത്തിയിട്ടുള്ള തട്ടിപ്പില്‍ തമിഴ്‌നാട്ടിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കണ്ണികളാണെന്നു റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.

കുഴല്‍പ്പണമായാണ് ഒരു കോടി രൂപ ചെന്നൈയില്‍ എത്തിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട സംഘം ചെന്നൈയില്‍ പാര്‍ട്ടിയും നടത്തി. വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കോളജിനു നിയമ ഭേദഗതിയെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെടുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേല്‍ക്കുന്നതിന് ആറു മാസം മുമ്പാണ് ഒരു കോടി രൂപ സംഘം കൈപ്പറ്റിയത്.

എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അംഗീകാരം നേടാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നു പണം നഷടപ്പെട്ട പള്ളിക്കുന്ന് സ്വദേശി പണം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടിട്ടും സംഘം പണം തിരിച്ചു നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് വ്യവസായി കണ്ണൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനു പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ സുധാകര വിരുദ്ധനായ നേതാവാണ് തട്ടിപ്പിന് ഇടനിലക്കാരനായി നിന്നിട്ടുള്ളതെന്നും സമാനമായ പല ഇടപാടുകളിലും ഇയാള്‍ പങ്കാളിയാണെന്നും സുധാകര വിഭാഗത്തിലെ പ്രമുഖ നേതാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News