ഒരേ വാര്‍ഡില്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു! ഇ.കെ ബിജു എല്‍.ഡി.എഫിന്റേയും ഇ.കെ ബൈജു കോണ്‍ഗ്രസിന്റേയും സ്ഥാനാര്‍ഥികള്‍

തൃത്താല: തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളായി മതിലകം കൂളിമുട്ടം ഏറംപുരക്കല്‍ പരേതനായ കുട്ടന്റെയും മാളുവിന്റെയും മക്കളായ ഇ.കെ.ബിജുവും, ഇ.കെ.ബൈജുവുമാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. എന്നാല്‍ രാഷ്ട്രീയ പോരാട്ടം ഒരിക്കലും സഹോദര ബന്ധത്തെ ബാധിക്കില്ലെന്ന് ഇരുവരും പറയുന്നു.

പഞ്ചായത്ത് പതിനാറാം വാര്‍ഡിലാണ് സഹോദരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. 48കാരനായ ബിജു എല്‍ഡിഎഫിലെ സിപിഎം സ്ഥനാര്‍ത്ഥിയും, 43 വയസുളള ബൈജു യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥിയുമാണ്. പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡന്റായ ബിജു സിപിഎം കൂളിമുട്ടം പൊക്ലായ് ബ്രാഞ്ച് സെക്രട്ടറിയാണ്.

ജന സേവന സംഘടനയായ പൊക്ലായി കൂട്ടായ്മയുടെ ഭാരവാഹിയുമാണ് ബിജു. സാമുഹ്യ സംഘടനകളിലും മറ്റും കര്‍മ്മനിരതനായ ബൈജു മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കൈപ്പമംഗലം ബ്ളോക്ക് കമ്മറ്റി പ്രസിഡന്റ്, കോണ്‍ഗ്രസ് മതിലകം മണ്ഡലം വൈസ് പ്രസിഡന്റ്, കൂളിമുട്ടം മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് , ശിവസ്ഥാനം ശിവഗംഗ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഇതുവരെ കോണ്‍ഗ്രസ് ജയിക്കാത്ത പൊക്ലായി വാര്‍ഡ് പിടിച്ചെടുക്കാനുളള ശ്രമത്തിലാണ് ബൈജു. എന്നാല്‍ വാര്‍ഡ് കൂടുതല്‍ മികവോടെ നിലനിര്‍ത്താനുളള ദൗത്യമാണ് ബിജുവിന്റെ ചുമലിലുള്ളത്. മാതാവ് മാളുവിന്റെ അനുഗ്രഹം വാങ്ങിയാണ് ഇരുവരും പ്രചാരണ രംഗത്തേക്ക് ഇറങ്ങിതിരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News